ബലാൽസംഗത്തിന് ശിക്ഷയായി രാസ ഷണ്ഡീകരണം; ഓര്‍ഡിനന്‍സ് അംഗീകരിച്ച് പാകിസ്ഥാന്‍

നിയമ മന്ത്രാലയം സമർപ്പിച്ച കരടിന് ഫെഡറൽ കാബിനറ്റ് മീറ്റിം​ഗിൽ ഇമ്രാൻ ഖാൻ അനുവാദം നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍

Update: 2020-11-27 11:14 GMT

ബലാല്‍സംഗ കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷയായി രാസ ഷണ്ഡീകരണം നടത്താനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി പാകിസ്ഥാന്‍ മന്ത്രിഭ. നിയമ മന്ത്രാലയം സമർപ്പിച്ച കരടിന് ഫെഡറൽ കാബിനറ്റ് മീറ്റിം​ഗിൽ ഇമ്രാൻ ഖാൻ അനുവാദം നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട് .

പാകിസ്ഥാന്‍ നിയമമന്ത്രി ഫറോഗ് നസീമിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമമന്ത്രാലയം ബലാത്സംഗ വിരുദ്ധ ഓർഡിനൻസ് അവതരിപ്പിക്കുകയും പിന്നീട് മന്ത്രിസഭ ഇത് പാസാക്കുകയുമായിരുന്നുവെന്നും ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതൊരു ഗുരുതരമായ പ്രശ്നമാണെന്നും നിയമം നടപ്പില്ലാക്കാൻ വൈകിക്കരുതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. ബലാത്സംഗക്കേസിലെ ഇരകൾക്ക് ഭയപ്പാടില്ലാതെ പരാതി നൽകാൻ കഴിയുമെന്നും സർക്കാർ അവരുടെ വ്യക്തിത്വം സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Advertising
Advertising

ബലാത്സംഗ കേസുകളിൽ വേഗത്തില്‍ വിധി പറയാനും സാക്ഷികളെ സംരക്ഷിക്കുന്നതിനുമുള്ള ബില്ലുകളും സഭ പാസാക്കിയിട്ടുണ്ട്. പൊലീസ് സേനയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തലും പുതിയ നിയമനിര്‍മാണത്തില്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

രാസ ഷണ്ഡീകരണം

ശരീരത്തിലെ ലൈംഗിക താത്പര്യങ്ങൾ നശിപ്പിച്ച്, ലൈംഗികപരമായ കഴിവുകൾ ഇല്ലാതാക്കുന്ന പ്രക്രിയയാണ് ഷണ്ഡീകരണം. ശസ്ത്രക്രിയയില്‍ വൃഷണങ്ങള്‍ മാറ്റിയാണ് ഷണ്ഡീകരണം നടത്തുന്നതെങ്കില്‍ രാസ ഷണ്ഡീകരണത്തില്‍ മരുന്നുകള്‍ ഉപയോഗിച്ചാണ് ഷണ്ഡീകരണം നടത്തുക. മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം നടത്തുമ്പോള്‍ സ്ഥിരമായ ഷണ്ഡീകരണം ആയിരിക്കില്ല ഉണ്ടാകുന്നത്. മരുന്ന് ഉപയോഗിക്കുന്ന കാലയളവില്‍ മാത്രമായിരിക്കും ഷണ്ഡീകരണം നിലനില്‍ക്കുക. മരുന്നുകള്‍ നല്‍കുന്നത് നിലച്ചാല്‍ ഷണ്ഡീകരണവും നിലക്കും.

Tags:    

Similar News