പിറന്നാള്‍ ദിനം ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു

പിറന്നാള്‍ ദിനം വൈകിട്ട് കുടുംബം ജന്മദിന പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കെയാണ് ഇസ്രായേല്‍ സൈന്യം അലിയെ വധിച്ചുകളഞ്ഞത്

Update: 2020-12-08 05:03 GMT

പിറന്നാള്‍ ദിനത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു. പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള അലി അബു ആലിയ എന്ന ഫലസ്തീനി ബാലനാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിറന്നാള്‍ ദിനം വൈകിട്ട് കുടുംബം ജന്മദിന പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കെയാണ് ഇസ്രായേല്‍ സൈന്യം അലിയെ വധിച്ചുകളഞ്ഞത്. ഇസ്രായേലിന്‍റെ ഫലസ്തീന്‍ മണ്ണിലെ അനധികൃത കുടിയേറ്റത്തിനെതിരെ നിരന്തരമായി നടക്കുന്ന പ്രതിഷേധത്തിനിടെയാണ് അലിക്ക് വെടിയേല്‍ക്കുന്നത്.

അലി അബു ആലിയയുടെ മരണത്തില്‍ ആര്‍ത്തുകരയുന്ന ബന്ധു

'പിറന്നാള്‍ ദിനം അലി വളരെയധികം സന്തോഷവാനായിരുന്നു. അവന്‍റെ ഉമ്മയോട് വൈകിട്ട് കേക്കെല്ലാം തയ്യാറാക്കി വെക്കാന്‍ പറഞ്ഞതായിരുന്നു. പക്ഷെ സ്വര്‍ഗത്തിലിരുന്ന് കേക്ക് കഴിക്കാനാണ് അവന്‍റെ വിധി'; അലിയുടെ പിതാവ് അയ്മന്‍ അല്‍ജസീറയോട് പറഞ്ഞു.

Advertising
Advertising

അലിയുടെ അടിവയറിനാണ് വെടിയേറ്റതെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്‍റര്‍നാഷണല്‍ ഫലസ്തീന്‍ അറിയിച്ചു. ഉടന്‍ തന്നെ റാമല്ലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതെ സമയം പതിവ് പോലെ ഇസ്രായേല്‍ സൈന്യം കൊലപാതകം നിഷേധിച്ച് രംഗത്തുവന്നു. റബര്‍ ബുള്ളറ്റുകള്‍ മാത്രമാണ് തങ്ങള്‍ ഉപയോഗിച്ചതെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി യു.എന്‍ മിഡില്‍ ഈസ്റ്റ് വക്താവ് നിക്കോളായ് മ്ലഡെനോവ് രംഗത്തുവന്നു. എത്രയും പെട്ടെന്ന് ഇസ്രായേല്‍ കൊലപാതകം സ്വതന്ത്രൃമായി അന്വേഷിക്കണമെന്നും, സംഭവം ഞെട്ടിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം ഇസ്രായേല്‍ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഫലസ്തീന്‍ കുരുന്നാണ് അലി.

Tags:    

Similar News