ശ്രീലങ്കൻ സർക്കാരിന്റെ നിർബന്ധിത ശവസംസ്‌കാരം: നിയമ നടപടിക്കൊരുങ്ങി ബ്രിട്ടീഷ് മുസ്ലിം കൗൺസിൽ

ഇരുപത് ദിവസം മാത്രം തികഞ്ഞ കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി ഗവൺമെന്റ് സംസ്കരിച്ചത് വലിയ ജനരോഷം സൃഷ്ടിച്ചിരുന്നു.

Update: 2020-12-30 16:29 GMT

ശ്രീലങ്കൻ സർക്കാരിന്റെ നിർബന്ധിത ശവസംസ്കാരത്തിന് എതിരെ നിയമ നടപടിക്കൊരുങ്ങി ബ്രിട്ടീഷ് മുസ്ലിം കൗൺസിൽ. കോവിഡ് 19 മൂലം മരണപ്പെട്ട നൂറോളം ഇസ്‌ലാം മതവിശ്വാസികളുടെ മൃതദേഹങ്ങൾ സംസ്കരിക്കപ്പെട്ടത് ഇത്തരത്തിലാണെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഇരുപത് ദിവസം മാത്രം തികഞ്ഞ കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി ഗവൺമെന്റ് സംസ്കരിച്ചത് വലിയ ജനരോഷം സൃഷ്ടിച്ചിരുന്നു.

നിയമ നടപടികളുടെ ഭാഗമായി, ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീലങ്കൻ ആരോഗ്യ വിദഗ്ധരേയും അഭിഭാഷകരെയും ഉൾക്കൊള്ളിച്ച് കൊണ്ട് ബ്രിട്ടീഷ് മുസ്‌ലിം കൗൺസിൽ ഒരു നിയുക്ത സംഘത്തെ രൂപീകരിച്ചിരുന്നു. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചുകൊണ്ട്, നിർബന്ധിത ശവസംസ്കാര പദ്ധതി നിർത്തലാക്കണമെന്ന് ശ്രീലങ്കൻ ഹൈ കമ്മീഷ്‌ണറോടും വിദേശകാര്യ സെക്രട്ടറിയോടും ഇവർ ആവശ്യപ്പെട്ടു.

Advertising
Advertising

''ന്യുനപക്ഷ മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഗുരുതര ലംഘനമാണ് ശ്രീലങ്കൻ സർക്കാരിന്റെ നിർബന്ധിത ശവസംസ്കാര നടപടി. ഒരാളുടെ മൃതദേഹം സംസ്കരിക്കാൻ അയാളുടെ കുടുംബത്തിന് അന്താരാഷ്ട്ര നിയമങ്ങൾ നൽകുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യണമെന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനത്തിന് എതിരാണ് ശ്രീലങ്കയുടെ ഈ നടപടി. ഐക്യരാഷ്ട്ര സംഘടയുടെ മനുഷ്യാവകാശ കമ്മിറ്റിക്ക് മുമ്പാകെ ഈ പ്രശനം കൊണ്ടുവരാനും എത്രയും പെട്ടെന്നു പരിഹാരം കാണാനുമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.'' ബ്രിട്ടീഷ് മുസ്‌ലിം കൗൺസിൽ അംഗം കൂടിയായ ലണ്ടൻ നിയമ കമ്പനി വക്താവ് തയബ് അലി പറഞ്ഞു.

Tags:    

Similar News