ഈസ്റ്റര്‍ ഭീകരാക്രമണം: ശ്രീലങ്കന്‍ മുന്‍ മന്ത്രിക്കും സഹോദരനും 90 ദിവസം തടവ്
2019 ഏപ്രില്‍ 21 ന് ഈസ്റ്റര്‍ ദിനത്തിലാണ് 274 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടക്കുന്നത്.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ചർച്ചിലുണ്ടായ ഭീകരാക്രമണത്തിൽ അറസ്റ്റിലായ മുൻ പാർലമെന്റ് അംഗവും മതനേതാവുമായ റിഷാദ് ബതിയുദ്ദീനെയും സഹോദരനെയും 90 ദിവസത്തേക്ക് തടവിലേക്ക് മാറ്റി. ഭീകരമാക്രമണവുമായി ബന്ധപ്പെട്ട് ഏപ്രിൽ 24നാണ് 'ആൾ സിലോൺ മക്കൾ പാർട്ടി' നേതാവായ റിഷാദിനെയും സഹോദരൻ റിയാജ് ബതിയുദ്ദീനെയും പൊലീസ് പിടികൂടിയത്.
പ്രിവൻഷൻ ഓഫ് ടെററിസം ആക്ട് (പി.ടി.എ) എന്ന രാജ്യത്തെ ഭീകരവിരുദ്ധ നിയമം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ ചാവേറുകളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവകുകളുടെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നായിരുന്നു പൊലീസ് പറഞ്ഞത്. ശ്രീലങ്കയുടെ വ്യവസായ - വാണിജ്യ വകുപ്പു മന്ത്രിയായിരുന്ന റഷീദ്, രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്റെ സഖ്യകക്ഷി നേതാവുമായിരുന്നു.
2019 ഏപ്രില്‍ 21 ന് ഈസ്റ്റര്‍ ദിനത്തിലാണ് 274 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടക്കുന്നത്. സംഭവത്തില്‍ 542-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ പതിനൊന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം അറസ്റ്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.