'ഇവിടെ വിദ്വേഷത്തിന് ഇടമില്ല': കാനഡയില്‍ കൂറ്റന്‍ റാലി

കൊല്ലപ്പെട്ട മുസ്‍ലിം കുടുംബത്തിന് പിന്തുണയുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി

Update: 2021-06-12 06:35 GMT
Advertising

കാനഡയിൽ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുസ്‍ലിം കുടുംബത്തിന് പിന്തുണയുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ഒന്‍റേറിയോയിലെ ലണ്ടനിലാണ് ഐക്യദാര്‍ഢ്യ പ്രഖ്യാപന റാലി നടന്നത്. ഇസ്‍ലാമോഫോബിയക്കെതിരെ ഒറ്റക്കെട്ട് എന്നെഴുതിയ ബാനറുകളുമായാണ് ആളുകള്‍ റാലിയില്‍ അണിനിരന്നത്.

മുസ്‍ലിം കുടംബത്തെ ട്രക്ക് ഇടിച്ചു കൊന്ന സ്ഥലത്ത് നിന്നാണ് റാലി തുടങ്ങിയത്. ആ റാലി ഏഴ് കിലോമീറ്റര്‍ നീണ്ടു. ഇവിടെ വിദ്വേഷത്തിന് സ്ഥാനമില്ല, വിദ്വേഷത്തിന് മേല്‍ സ്നേഹം പുലരട്ടെ തുടങ്ങിയ ബാനറുകളും അവരുടെ കൈകളിലുണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ പങ്കെടുത്തു എന്നത് മാത്രമല്ല, വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ അണിനിരന്നു എന്നതാണ് ഈ റാലിയെ പ്രസക്തമാക്കുന്നതെന്ന് 19കാരനായ കോളജ് വിദ്യാര്‍ഥി അബ്ദുല്ല പറഞ്ഞു.


ഒന്‍റേറിയോ പ്രവിശ്യയിലെ ലണ്ടനിൽ ഞാറാഴ്ചയാണ് മുസ്‍ലിം കുടുംബത്തിലെ നാല് പേരെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയത്. റോഡിലൂടെ നടന്നു പോകുമ്പോഴാണ് ഇവരുടെ ദേഹത്ത് ട്രക്ക് ഇടിച്ചു കയറ്റിയത്. ഇരുപതുകാരനായ പ്രതി നഥാനിയേൽ വെൽറ്റ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പ്രതിപക്ഷ നേതാവ് എറിൻ ഒ ടൂലെ, ഉൾപ്പെടെ അയ്യായിരത്തോളം പേർ പങ്കെടുത്തു.

കൊലപാതകത്തെ പ്രധാനമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇതൊരു അപകട മരണമല്ല, തീവ്രവാദ ആക്രമണമാണെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. വംശീയ ആക്രമണത്തിനെതിരെ കാനഡയിലുണ്ടായ പ്രതിഷേധത്തിന്‍റെ തുടര്‍ച്ചയാണ് റാലി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News