ആണവ കരാറിൽ തുടർ ചർച്ചക്കില്ലെന്ന് ഇറാൻ; ബൈഡൻ ഭരണകൂടം ധർമസങ്കടത്തിൽ

പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാര്യത്തിൽ മാറ്റം സാധ്യമല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബദെ അറിയിച്ചു.

Update: 2021-02-01 01:37 GMT

ആണവ കരാറിൽ തുടർ ചർച്ചകൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ വെട്ടിലായി. സൗദി അറേബ്യയെ കൂടി ഉൾപ്പെടുത്തി ലോകശക്തികളുമായി ആണവ കരാർ ചർച്ച ചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ആവശ്യവും ഇറാൻ തള്ളി. ഇതോടെ ഇറാനുമായി ചർച്ച നടത്തി പുതിയ കരാർ എന്ന ബൈഡൻ ഭരണകൂട നീക്കവും പാളി.

പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാര്യത്തിൽ മാറ്റം സാധ്യമല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബദെ അറിയിച്ചു. 2015ലെ ആണവ കരാർ ഐക്യരാഷ്ട്ര സുരക്ഷാസമിതി അംഗീകരിച്ചതാണ്. കരാർ അന്തിമമാണെന്നും അതുമായി ബന്ധപ്പെട്ട കക്ഷികളിൽ മാറ്റത്തിന് സാധ്യമല്ലെന്നും ഇറാൻ വ്യക്തമാക്കി. 2015ൽ ലോകരാഷ്ട്രങ്ങളുമായി ഇറാൻ ആണവ കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന് പിൻവലിച്ച യു.എൻ ഉപരോധങ്ങൾ 2018ൽ അമേരിക്ക സ്വയം പുനഃസ്ഥാപിച്ചിരുന്നു.

ഇതിന് പിന്നാലെ യുറേനിയം സമ്പുഷ്ടീകരണ തോത് 20 ശതമാനമായി ഉയർത്താൻ ഇറാൻ തീരുമാനിക്കുകയും ചെയ്തു. കരാറിൽ നിന്ന് പിൻവാങ്ങിയ അമേരിക്കൻ നടപടിയെ സഖ്യകക്ഷികളായ ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി അടക്കമുള്ള ലോക രാജ്യങ്ങൾ എതിർത്തിരുന്നു. ഗൾഫ് രാജ്യങ്ങളെ കൂടി പങ്കെടുപ്പിച്ചു വേണം ഇറാനുമായുള്ള തുടർ ആണവ ചർച്ചയെന്ന നിലപാടാണ് ജി.സി.സി മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ ചർച്ചാ സാധ്യത നിലച്ചതോടെ വൻശക്തി രാജ്യങ്ങളുടെ അടുത്ത നിലപാട് നിർണായകമായി മാറുകയാണ്.

Tags:    

Similar News