രാഹുലിന്‍റെ ശംഖുമുഖം പ്രസംഗം: പാര്‍ട്ടിയില്‍ അതൃപ്തിയില്ലെന്ന് കെ.സി വേണുഗോപാല്‍
രാഹുലിന് കേരളത്തിലെ സി.പി.എമ്മിന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും കെ.സി വേണുഗോപാൽ
രാഹുൽ ഗാന്ധിയുടെ കേരള പര്യടനം സിപിഎമ്മിന് വിഭ്രാന്ത്രിയുണ്ടാക്കിയെന്ന് കെ.സി വേണുഗോപാൽ. രാഹുലിന്‍റെ ജനപിന്തുണയെ സിപിഎം ഭയക്കുന്നു. രാഹുലിന് കേരളത്തിലെ സിപിഎമ്മിന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. രാഹുലിന്‍റെ ശംഖുമുഖം പ്രസംഗം ബി.ജെ.പി ഏജന്‍റിന് തുല്യമാണെന്ന് സി.പി.എം ഇന്നലെ വിമർശിച്ചിരുന്നു. കേരളത്തിന്‍റെ പരിപാടികള്‍ക്കിടെ രാഹുലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്. ആ രാഹുല്‍ ഗാന്ധി ബി.ജെ.പിയുടെ ഏജന്‍റായി പ്രവര്‍ത്തിക്കുമെന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കുകയാണ്. ഇത് തീര്‍ത്തും വിഭ്രാന്തിയുടെ ലക്ഷണമാണ്.
മധുരയിലെയും കോയമ്പത്തൂരിലെയും സിപിഎം എംപിമാര്‍ അവരുടെ പോസ്റ്ററില്‍ കൂടെ ആരുടെ ഫോട്ടോയാണ് വെച്ചത് എന്ന് സിപിഎം ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ഈ ഒരു പ്രസ്താവന കൊണ്ടൊന്നും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കാന്‍ സി.പി.എമ്മിന് കഴിയില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള തരംതാണ പ്രസ്താവനകളില്‍ നിന്ന് സി.പി.എം പിന്മാറണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഉത്തരേന്ത്യക്കാരെയും കേരളീയരെയും താരതമ്യപ്പെടുത്തിയ രാഹുല്‍ഗാന്ധിയുടെ ശംഖുമുഖം പ്രസംഗത്തെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും എ.ഐ.സി.സി ജനൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞാൽ എന്താണ് തെറ്റെന്നും കെ.സി വേണുഗോപാൽ ചോദിച്ചു. ഐശ്വര്യ കേരള യാത്രയിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തത വരുത്തണമെന്ന് കപിൽ സിബൽ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു.