കോവിഡിനെതിരെ നടക്കുന്നത് ശാസ്ത്രീയ പ്രതിരോധമെന്ന് ആരോഗ്യ മന്ത്രി
നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും സംസ്ഥാനത്ത് കേസുകളും മരണവും പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ നേട്ടമാണ്
കോവിഡിനെതിരെ സംസ്ഥാനത്ത് നടക്കുന്നത് ശാസ്ത്രീയ പ്രതിരോധ പ്രവർത്തനമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിൽ ഉള്ളത്. കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി എറണാകുളത്ത് പറഞ്ഞു.
കോവിഡ് വ്യാപനം ഇനി എത്ര ശക്തമായാലും ലോക്ക്ഡൗൺ പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങാൻ സാധിക്കില്ല. ജീവനൊപ്പം, ജീവനോപാധിയും പ്രധാനമാണ്. കേന്ദ്ര സർക്കാർ ഇതിനോടകം എല്ലാ മേഖലകളും തുറന്നു നൽകുകയാണെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും സംസ്ഥാനത്ത് കേസുകളും മരണവും പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ നേട്ടമാണ്. ഈ സമയത്ത് നൂറ് കണക്കിന് ആശുപത്രികള്‍ സജ്ജമാക്കി ഐസിയു, വെന്റിലേറ്ററുകള്‍ ആരംഭിച്ചു. നൂറ് കണക്കിന് കിടക്കകള്‍ക്ക് ഓക്‌സിജന്‍ സപ്ലൈ കിട്ടാനുള്ള പരിപാടികള്‍ ആരംഭിച്ചു. ഇതിന്റെയെല്ലാം ഭാഗമായാണ് മരണനിരക്ക് കുറയ്ക്കാനായത്.
തുടക്കത്തില്‍ 0.5 ആയിരുന്നു മരണനിരക്ക്. ജൂലൈ മാസത്തില്‍ 0.7 ആയി. ഒരിക്കല്‍ പോലും മരണനിരക്ക് ഒരുശതമാനത്തില്‍ അധികമായില്ല. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിച്ചപ്പോഴും മരണനിരക്ക് ഉയര്‍ന്നിട്ടില്ല. ടെസ്റ്റുകളുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം ഒന്നാമതാണ്. കോവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും ശാസ്ത്രീയമായി ഇടപെടാന്‍ കേരളത്തിന് കഴിഞ്ഞു. ദിവസവും 20,000 കേസുകള്‍ വരെ എത്തുമെന്നായിരുന്നു കരുതിയത്. എല്ലാ വകുപ്പുകളുടെയും കൃത്യമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് അത് കുറയ്ക്കാനായത്.