പട്ടികജാതിക്കാരന്‍ മകളെ വിവാഹം ചെയ്താല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഭയന്നു: ആതിരയുടെ പിതാവ്

Update: 2018-05-28 23:39 GMT
Editor : Sithara
പട്ടികജാതിക്കാരന്‍ മകളെ വിവാഹം ചെയ്താല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഭയന്നു: ആതിരയുടെ പിതാവ്

മലപ്പുറം കീഴുപറമ്പ് സ്വദേശിനി ആതിരയുടേത് ദുരഭിമാനക്കൊലയാണെന്ന് സ്ഥിരീകരിക്കുന്നതാണ് രാജന്‍റെ മൊഴി.

പട്ടികജാതിക്കാരന്‍ മകളെ വിവാഹം കഴിച്ചാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന് ഭയന്നിരുന്നതായി ആതിരയുടെ പിതാവ് രാജന്‍. മലപ്പുറം കീഴുപറമ്പ് സ്വദേശിനി ആതിരയുടേത് ദുരഭിമാനക്കൊലയാണെന്ന് സ്ഥിരീകരിക്കുന്നതാണ് രാജന്‍റെ മൊഴി. രാജനെ നാളെ ഉച്ചക്ക് ശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

Full View

അരീക്കോട് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള രാജന്‍റെ മൊഴി മലപ്പുറം ഡിവൈഎസ്പിയുടെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. പട്ടികജാതിക്കാരനായ ബ്രിജേഷിനെ വിവാഹം ചെയ്യാനുള്ള ആതിരയുടെ തീരുമാനം തന്നെ തകര്‍ത്തതായി രാജന്‍റെ മൊഴിയിലുണ്ട്. ബ്രിജേഷിന്‍റെ ബന്ധുക്കളുമായുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയത് താന്‍ തന്നെയാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തന്‍റെ മനസ്സ് തയ്യാറായില്ല. കൊല നടന്ന ദിവസം വീട്ടില്‍വെച്ച് മകളുമായി തര്‍ക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന താന്‍ മകളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നും രാജന്‍ മൊഴി നല്‍കി.

മകള്‍ പട്ടികജാതിക്കാരനെ വിവാഹം ചെയ്താല്‍ സുഹൃത്തുക്കളുടെ മുഖത്ത് എങ്ങനെ നോക്കും, അവരുടെ കളിയാക്കലിനെ എങ്ങനെ നേരിടും തുടങ്ങിയ ചിന്തകള്‍ തന്നെ അലട്ടിയിരുന്നതായും രാജന്‍ മൊഴി നല്‍കി. തിയ്യ ജാതിയില്‍ പെട്ടയാളാണ് രാജന്‍. തെളിവെടുപ്പിന് ശേഷം രാജനെ നാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News