ദലിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Update: 2018-06-02 14:50 GMT
ദലിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നു
Advertising

വാഹനങ്ങള്‍ തടയുമെന്നും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കുമെന്നും ദലിത് നേതാക്കള്‍; ഹര്‍ത്താലിന് പിന്തുണയുമായി വിവിധ സംഘടനകള്‍

ദലിത് പീഡന നിരോധന നിയമം ലഘൂകരിക്കാനുള്ള സുപ്രീം കോടതി നീക്കത്തിനും, രാജ്യത്തെ ദലിത് പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനും എതിരെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. നിരത്തിലിറങ്ങിയാല്‍ വാഹനങ്ങൾ തടയുമെന്നും, വ്യാപാര സ്ഥാപനങ്ങൾ തുറന്നാൽ അടപ്പിക്കുമെന്നും ദലിത് സംഘടന നേതാക്കൾ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അടക്കം വിവിധ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. വിവിധ യൂണിവേഴ്സിറ്റികള്‍ പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്.

ദലിത് സംഘടനകളുടെ ഹർത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് ബസ് ഉടമകളും ഒരു വിഭാഗം വ്യാപാരികളും തീരുമാനിച്ചിരുന്നു. എന്നാൽ ഒരു കാരണവശാലും കടകൾ തുറക്കാനോ, വാഹനങ്ങൾ നിരത്തിലിറക്കാനോ അനുവദിക്കില്ലെന്ന് ദലിത് ഭൂവകാശ സംരക്ഷണ സമിതി കൺവീനർ സി എസ് മുരളി പറഞ്ഞു.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ഉന്നയിക്കുന്ന വിഷയത്തോട് യോജിപ്പാണെങ്കിലും അവരാരും ഇത് വരെ ഹർത്താലിന് പിന്തുണ നൽകിയിട്ടില്ല. ഇതിലും ദലിത് സംഘടനകൾക്ക് കടുത്ത പ്രതിഷേധമുണ്ട്. അതേസമയം വെല്‍ഫെയര്‍ പാർട്ടിയും പി സി ജോര്‍ജ് എംഎല്‍എയും അഖില കേരള എഴുത്തച്ഛന്‍ സമാജവും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവെച്ചതായി കാലിക്കറ്റ് സർവകലാശാല അധികൃതര്‍ അറിയിച്ചു. ഹർത്താൽ കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News