അതിരൂപതയിലെ സാമ്പത്തിക ഇടപാടുകള്‍ ഒാഡിറ്റ് ചെയ്യണമെന്ന് വത്തിക്കാന്‍

മാർ ജേക്കബ് മനത്തോടത്തിന്റെ നിയമനം കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ നിർദേശപ്രകാരമാണെന്നും നിയമന ഉത്തരവിൽ പരാമർശിക്കുന്നു. 

Update: 2018-06-23 16:24 GMT

എറണാകുളം-അങ്കമാലി അതിരൂപതയിലെ സമീപ വർഷങ്ങളിലെ സാമ്പത്തിക ഇടപാടുകൾ സ്വതന്ത്ര സ്ഥാപനത്തെ നിയോഗിച്ച് ഓഡിറ്റ് ചെയ്യണമെന്ന് വത്തിക്കാൻ. അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വഭാവത്തിൽ വത്തിക്കാന്‍ നൽകണം. എല്ലാമാസവും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കാനും പുതിയ അഡ്മിനിസ്ട്രേറ്ററോട് വത്തിക്കാന്‍ നിർദേശിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരുപതയിലെ ഭൂമിയിടപാട് വിവാദത്തെ തുടര്‍ന്നാണ് വത്തിക്കാന്‍ പുതിയ അപ്പസ്തോലിക് അഡ്മിനിസ്റ്ററെ നിയമിച്ചത്.

അതിരൂപതയിലെ സമീപകാല സാമ്പത്തിക ഇടപാടുകളെല്ലാം സ്വതന്ത്ര സമിതി ഓഡിറ്റ് ചെയ്യണം, ഈ റിപ്പോർട്ട് രഹസ്യ സ്വഭാവത്തിൽ വത്തിക്കാന് സമർപ്പിക്കണം, കട ബാധ്യതകൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം, അഭ്യന്തര ഭിന്നത പരിഹരിക്കണം, ഭരണനിർവഹണത്തിൽ ജോർജ് ആലഞ്ചേരി ഇടപെടരുത് എന്നിങ്ങനെയാണ് ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍.

Advertising
Advertising

Full View

അഡ്മിനിസ്ട്രേറ്റർക്ക് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാമെന്നും എന്നാൽ ഭരണനിർവഹണത്തിൽ ജോർജ് ആലഞ്ചേരി ഇടപെടരുതെന്നും ഉത്തരവില്‍ നിർദേശിക്കുന്നു. ആലഞ്ചേരിയുടെ നിർദേശം സീറോ മലബാർ സ്ഥിരം സിനഡിന്റെ പിന്തുണ ലഭിച്ചതായും വത്തിക്കാൻ ഉത്തരവിൽ പറയുന്നു. അഡ്മിനിസേട്രേറ്ററുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് എല്ലാ മാസവും വത്തിക്കാന്‍ സമർപ്പിക്കണം. സഹായമെത്രാന്മാരായ സെബാസ്റ്റൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവർക്ക് നൽകിയിരുന്ന ഭരണച്ചുമതലകൾ പുർണമായും ഉത്തരവിലുടെ വത്തിക്കാൻ റദ്ദാക്കി. പുതിയ അഡ്മിനിസ്ട്രേറ്റർ നിയമനത്തിന് പിന്നാലെ അതിരൂപതാ കൂരിയയിലെ സുപ്രധാന നേതൃ പദവികൾ വഹിക്കുന്ന വൈദികരെയും പദവികളിൽ നിന്ന് നീക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 3 മണിക്ക് എറണാകുളം ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ നിലവിൽ പാലക്കാട് രൂപതാധ്യഷ്യനായ ജേക്കബ് മനത്തോടത്ത് പദവി ഏറ്റെടുക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയും ചടങ്ങിൽ പങ്കെടുക്കും.

Tags:    

Similar News