മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി;  സബ്കലക്ടറെ തള്ളി മുഖ്യമന്ത്രി

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എൻഒസി നൽകണമെന്ന് കലക്ടർക്ക് നിർദ്ദേശം നൽകിയെന്നും മൂന്നാറിലെ നിർമ്മാണങ്ങൾക്ക് നിയമനിർമ്മാണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Update: 2018-06-25 08:38 GMT

മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻഒസി നൽകുന്ന വിഷയത്തിൽ സബ് കലക്ടറെ തള്ളി മുഖ്യമന്ത്രി. സർക്കാർ ഉത്തരവ് അതേപടിയല്ല സബ് കലക്ടർ താഴേക്ക് അയച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എൻഒസി നൽകണമെന്ന് കലക്ടർക്ക് നിർദ്ദേശം നൽകിയെന്നും മൂന്നാറിലെ നിർമ്മാണങ്ങൾക്ക് നിയമനിർമ്മാണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ ഉദ്യോഗസ്ഥർ ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

മൂന്നാറിലെ എട്ട് വില്ലേജുകളിൽ വീട് വെയ്ക്കുന്നതിന് എൻഒസി ഏർപ്പെടുത്തിയ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. സാധാരണക്കാരന് വീട് വെയ്ക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ എം മാണി പറഞ്ഞു. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എന്‍ഒസി നിർബന്ധമാക്കിയതെന്നും അത് പിൻവലിക്കില്ലെന്നും റവന്യുമന്ത്രി പറഞ്ഞു.

Advertising
Advertising

Full View

എന്നാൽ റവന്യു മന്ത്രിയുടെ നിലപാടിനെ പിന്തുണക്കാതിരുന്ന മുഖ്യമന്ത്രി സബ് കലക്ടറുടെ നടപടികളെ തള്ളിപ്പറയുകയും ചെയ്തു. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിക്ക് അനുസൃതമായിട്ടല്ല സബ് കലക്ടറുടെ ഉത്തരവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലപാടിനെ പിന്തുണക്കുന്ന തരത്തിലായിരുന്നു മൂന്നാർ എംഎൽഎ എസ് രാജേന്ദ്രന്റെ പ്രതികരണം.

എസ് രാജേന്ദ്രന്റെ നിലപാടിനോട് ചേർന്ന് നിൽക്കുന്നതാണ് മുഖമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമായി. എന്‍ഒസി നൽകാൻ വേണ്ടി ഉദ്യോഗസ്ഥർ പണം തട്ടുമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

Tags:    

Similar News