മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

നാല് ഷട്ടറുകൾ മൂന്ന് സെന്റീമീറ്റർ വീതം ഉയർത്തിയാണ് വെള്ളം കടത്തിവിടുന്നത്. ഭാരതപ്പുഴയുടെയും കൽപ്പാത്തി പുഴയുടെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

Update: 2018-08-01 08:08 GMT
Advertising

ജലനിരപ്പ് കൂടിയതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ മൂന്ന് സെന്റീമീറ്റർ വീതം ഉയർത്തിയാണ് വെള്ളം കടത്തിവിടുന്നത്. ഭാരതപ്പുഴയുടെയും കൽപ്പാത്തി പുഴയുടെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

നാല് വർഷങ്ങൾക്കിപ്പുറമാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നത്. കനത്ത മഴയിൽ ഇത്തവണ നേരത്തെ തന്നെ ഡാമിൽ ജലനിരപ്പ് കൂടിയിരുന്നു. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 1 14.78 മീറ്ററിൽ ജലനിരപ്പ് എത്തിയതോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. രാവിലെ 11.30 ഓടെ ആദ്യ ഷട്ടർ തുറന്നു. തുടർന്ന് ഘട്ടം ഘട്ടമായി നാലു ഷട്ടറുകളും തുറന്നു.

ഷട്ടറുകളിലൂടെ ഒഴുകുന്ന വെള്ളം മുക്കൈപുഴ വഴി കൽപാത്തി പുഴയിലൂടെ ഒഴുകി പറളിയിൽ നിന്ന് ഭാരതപ്പുഴയിൽ എത്തിച്ചേരും. പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

രണ്ടുദിവസത്തേക്കു കൂടി മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ വെള്ളിയാഴ്ചയാവും ഷട്ടറുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.

Full View

ഓരോ ദിവസവും രാവിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ജലനിരപ്പ് നിരീക്ഷിക്കും. ജലനിരപ്പ് താഴ്ന്നാൽ ഷട്ടറുകൾ അടക്കും. ഷട്ടറുകൾ തുറന്നു വിടുന്നത് കാണാൻ നിരവധി പേരാണ് മലമ്പുഴയിലേക്ക് എത്തുന്നത്.

ഇതിനുമുമ്പ് 2013-ലും 14-ലുമാണ് ജലനിരപ്പുയർന്നതിനെത്തുടർന്ന് ഷട്ടറുകൾ തുറന്നത്. 2013-ൽ ഓഗസ്റ്റ് 15മുതൽ നവംബർ എട്ടുവരെയും 2014-ൽ സെപ്‌റ്റംബർ ആറുമുതൽ ഒക്ടോബർ 27വരെയുമാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. തുടർന്നുള്ള വർഷങ്ങളിൽ മഴ കുറഞ്ഞത് അണക്കെട്ടിലെ സംഭരണത്തെ ബാധിച്ചു. 2011-ലും 2013-ലും ജൂലായിൽത്തന്നെ ജലനിരപ്പ് 113 മീറ്ററായിരുന്നു.

Tags:    

Similar News