സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇനി 8 മണിക്കൂര്‍ മാത്രം ജോലി

കൊട്ടിയം അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. പുതിയ മാറ്റം മൂലം നഷ്ടമുണ്ടായാലും സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

Update: 2018-08-14 13:29 GMT

കെ.എസ്.ആര്‍.ടി.സിയിലെ രാത്രികാല ദീര്‍ഘദൂര ബസ്സുകളിലെ ഡ്രൈവര്‍മാരുടെ ഡ്യൂട്ടി സമയം എട്ട് മണിക്കൂറാക്കി ഉത്തരവ്. കൊട്ടിയം അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. പുതിയ മാറ്റം മൂലം നഷ്ടമുണ്ടായാലും സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

2017ല്‍ മാത്രം കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെട്ട അപകടങ്ങള്‍ 1712. മരണം 202. ഈ വര്‍ഷം ഇതുവരെ 749 അപകടങ്ങള്‍. മരണം 94. എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലിചെയ്യുന്നത് അപകടത്തിനിടയാക്കുന്നു. കഴിഞ്ഞ ദിവസം കൊട്ടിയത്തുണ്ടായ അപകടത്തിന് കാരണവും മറ്റൊന്നല്ല. തെറ്റായ നടപടി തുടരില്ലെന്ന് ടോമിന്‍ ജെ തച്ചങ്കരി.

സ്കാനിയ ഒഴികെയുള്ള 500 ഓളം ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകളിലാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുക. 8 മണിക്കൂറാകുമ്പോള്‍ ജീവനക്കാരെ മാറ്റും. ഇതിനായി പാലക്കാട്, തൃശൂര്‍, ബത്തേരി എന്നിവിടങ്ങളില്‍ താമസ സൌകര്യം ഒരുക്കും. നാളെ മുതല്‍ നടപ്പിലാക്കുന്ന ഈ രീതി സെപ്റ്റം ഒന്നോടെ പൂര്‍ണമാകും. എല്ലാ പരിഷ്കാരങ്ങള്‍ക്കും തടസ്സം നില്‍ക്കുന്ന യൂണിയനുകളോടല്ല, സര്‍ക്കാരിനോട് മാത്രമേ തനിക്ക് മറുപടി പറയേണ്ട ബാധ്യതയുള്ളൂവെന്നും തച്ചങ്കരി വ്യക്തമാക്കി.

Tags:    

Similar News