കുട്ടനാട്ടില്‍ 3000 പേര്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ലെന്ന് തോമസ് ഐസക്

കുട്ടനാട്ടിലെ പുനരധിവാസം എളുപ്പമല്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും അവിടെ വെള്ളം വറ്റിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.

Update: 2018-08-26 06:50 GMT

കുട്ടനാട്ടിലെ വെള്ളമിറങ്ങാന്‍ വൈകും. അതിനാല്‍ അവിടെ വെള്ളം വറ്റിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്ന് ധനമന്ത്രി തോമസ് ഐസ്ക്. ബണ്ടിലെ വെള്ളം കുറയാതെ വറ്റിക്കാനാവില്ല. മട വീണത് കുത്തിക്കളഞ്ഞാലേ പൂര്‍ണമായി വെള്ളം വറ്റിക്കാനാകൂ. ഇതിനായി 40 പന്പുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കും. പ്രഥമ പരിഗണന എസി റോഡിലെ വെള്ളം വറ്റിക്കാനെന്നും മന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ പുനരധിവാസം എളുപ്പമല്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു. ശുചീകരണ യത്നം കഴിഞ്ഞാലും 3000 ആളുകള്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ല. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കുമെന്നും സ്കൂളുകളിലെ ക്യാമ്പുകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

Full View

സഹായം ലഭിക്കാന്‍ ക്യാമ്പില്‍ കഴിയണമെന്നില്ലെന്നും പ്രളയ ദുരന്തത്തില്‍ സര്‍ക്കാര്‍ സഹായം എല്ലാ ദുരിത ബാധിതര്‍ക്കും നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ബന്ധുവീടുകളില്‍ താമസിച്ചവര്‍ക്കും ധനസഹായം ലഭിക്കും. രണ്ട് ദിവസം വീട് വെള്ളത്തില്‍ മുങ്ങിയവര്‍ക്കെല്ലാം സഹായം നല്‍കും.

Tags:    

Similar News