ഭരണചുമതലയിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തണം: മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ബിഷപ്പിന്റെ കത്ത്.
രൂപതയുടെ ഭരണചുമതലയിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍പാപ്പക്ക് കത്തയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ബിഷപ്പിന്റെ കത്ത്.
ജലന്ധർ രൂപതയുടെ ഭരണ ചുമതലയിൽ നിന്ന് താത്ക്കാലികമായി മാത്രം മാറ്റണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കത്ത് അയച്ചിരിക്കുന്നത്. മാർപാപ്പയുടെ പ്രതിനിധിക്ക് കത്ത് ഇന്നലെ കൈമാറി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ധാരാളം സമയം ആവശ്യമായതിനാലും കേരളത്തിലേക്ക് മറ്റും യാത്രകൾ നടത്തേണ്ടതിനാലുമാണ് ഇത്തരത്തിൽ ഒരു ആവശ്യമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം തന്റെ അസാന്നിധ്യത്തിൽ ഭരണപരമായ ചുമതല നിർവഹിക്കാൻ രൂപതയിലെ മുതിർന്ന വൈദികനെ ബിഷപ്പ് നേരത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് മാർപാപ്പയുടെ പ്രതിനിധിക്ക് കത്തയച്ചിരിക്കുന്നത്. തനിക്കെതിരായ കന്യാസ്ത്രീയുടെ പരാതി വ്യാജമാണെന്നും കത്തിൽ പറയുന്നു. എന്നാൽ മുൻകൂർ ജാമ്യത്തിനടക്കം അധികാരം തടസ്സമാകുമെന്നത് മുന്നിൽ കണ്ടാണ് ബിഷപ്പിന്റെ പുതിയ നീക്കമെന്നും ആരോപണമുണ്ട്.