കണ്ണൂരില്‍ നിന്ന് 11 അന്താരാഷ്ട്ര വിമാന കമ്പനികള്‍ സര്‍വീസ് നടത്തും; കമ്പനികള്‍ ഏതൊക്കെയെന്ന് അറിയാം...

കഴിഞ്ഞ രണ്ടുവർഷ കാലയളവിനുള്ളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2018-09-29 12:28 GMT

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷ കാലയളവിനുള്ളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവേസ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡോ എയർ എന്നിവയും ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയർവെയ്‌സ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നിവയുമാണ് കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ സമ്മതം അറിയിച്ചിട്ടുള്ളത്.

Advertising
Advertising

Full View

റൺവേയും എയർസൈഡ് വർക്കുകളും ഉൾപ്പെട്ട 694 കോടി രൂപയുടെ ഇ.പി.സി കോൺട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെർമിനൽ ബിൽഡിങ്ങും അതിനോടനുബന്ധിച്ച സിറ്റി സൈഡ് നിർമാണ ജോലികളും ടെർമിനൽ ബിൽഡിങ്ങിനകത്തെ ഡി.എഫ്.എം.ഡി, എച്ച്.എച്ച്.എം.ഡി, ഇൻലൈൻ എക്‌സ്‌റേ മെഷീൻ, ബാഗേജ് ഹാൻഡ്‌ലിങ് സിസ്റ്റം, ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ ചെക്ക് പോയിന്റുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പാസഞ്ചർ ബോർഡിങ് ബ്രിഡ്ജ് ജോലികളും പൂർത്തീകരിച്ചു. റൺവേ ദൈർഘ്യം 3050 മീറ്ററിൽനിന്നും 4000 മീറ്ററാക്കി വർധിപ്പിക്കുന്നതിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതനുസരിച്ച് ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പുരോഗമിക്കുകയാണ്. 4000 മീറ്റർ റൺവേ പൂർത്തിയായിക്കഴിയുമ്പോൾ കണ്ണൂർ എയർപോർട്ട് കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ട് ആയി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News