ശബരിമല യുവതി പ്രവേശനത്തിനെതിരെ സംഘ്പരിവാര്‍ പ്രതിഷേധം; മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു

കൊല്ലത്ത് മീഡിയവണ്‍ വാര്‍ത്താസംഘത്തെ ആക്രമിച്ചു. ക്യാമറാമാന്‍ ബിജുവിനെ നിലത്തിട്ട് ചവിട്ടി.

Update: 2019-01-02 08:36 GMT

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ അക്രമം. സെക്രട്ടറിയേറ്റിന് മുന്‍പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. മീഡിയവണ്‍ ക്യാമറാമാന്‍ രാജേഷ് വടകരയ്ക്ക് നേരെ കയ്യേറ്റമുണ്ടായി. കൊല്ലത്ത് മീഡിയവണ്‍ വാര്‍ത്താസംഘത്തെ ആക്രമിച്ചു. ക്യാമറാമാന്‍ ബിജുവിനെ നിലത്തിട്ട് ചവിട്ടി. ക്യാമറ തല്ലിത്തകര്‍ത്തു. കൈരളി ടിവിയുടെ മൈക്ക് അടിച്ചുപൊട്ടിച്ചു. കൊല്ലത്ത് മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി സനലിനെ കയ്യേറ്റം ചെയ്തു.

Full View

പമ്പയിലും കൊച്ചിയിലും തൃശൂരിലും കണ്ണൂരിലും കാസര്‍കോടും പ്രതിഷേധം നടക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചും കടകള്‍ അടപ്പിച്ചുമാണ് പ്രതിഷേധം. പലയിടത്തും പ്രതിഷേധത്തിന്റെ മറവില്‍ അക്രമമാണ് നടക്കുന്നത്.

കൊട്ടാരക്കര ഗണിപതി ക്ഷേത്രത്തിന്‍റെ വഴിപാട് കൌണ്ടര്‍ അടപ്പിച്ചു. നെയ്യാറ്റിന്‍കരയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. റാന്നി - മൂവാറ്റുപുഴ റോഡ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. തൃശൂര്‍ വടക്കാഞ്ചേരിയിലും കൊടുങ്ങല്ലൂരിലും ആര്‍.എസ്.എസ് - ബി.ജെ.പി പ്രതിഷേധം.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താലിന് ആഹ്വാനമുണ്ട്. ശബരിമല കര്‍മ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Tags:    

Similar News