ഐടി വകുപ്പില്‍ നൂറു കണക്കിന് അനധികൃത നിയമനങ്ങള്‍, അമേരിക്കന്‍ പൗരത്വമുള്ള യുവതിക്ക് ജോലി നല്‍കി: ചെന്നിത്തല

സ്പീക്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുവെന്നും ചെന്നിത്തല

Update: 2020-07-09 07:03 GMT
Advertising

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത് കണ്ണില്‍ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാബിനറ്റ് കൂടി സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സ്പീക്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുവെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പച്ച നുണ പറയുകയാണ്. ഐടി വകുപ്പില്‍ 100 കണക്കിന് അനധികൃത അനധികൃത നിയമനങ്ങള്‍ നടന്നു. അമേരിക്കന്‍ പൌരത്വമുള്ള യുവതിക്ക് ഐടി മിഷനിന്‍ ജോലി ചെയ്യുന്നു. നിരവധി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നു. ശിവശങ്കരന്‍ ഐടി സെക്രട്ടറി ആയിരുന്ന കാലത്തെ നിയമനങ്ങള്‍ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശിവശങ്കറിനെ മാറ്റിയത് കൊണ്ട് കാര്യമില്ല. ശിവശങ്കറിനെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വര്‍ണ മുഖ്യന്‍ രാജി വെക്കണമെന്ന് കെ മുരളീധരന്‍

പണ്ട് സിപിഎമ്മുകാര്‍ ചുമരുകളിൽ എഴുതിയത് ചാര മുഖ്യൻ കെ കരുണാകരന്‍ രാജി വെക്കുകയെന്നായിരുന്നു. സ്വർണ കള്ളക്കടത്തിന് കൂട്ടു നിന്ന സ്വർണ മുഖ്യന്‍ രാജി വെക്കേണ്ടതല്ലേ? എന്ത് പറഞ്ഞാലും തനിക്കറിയില്ലെന്നാണ് മുഖ്യൻ പറയുന്നതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യ പരിശോധന ഒഴിവാക്കാൻ ഇടപെട്ടയാൾ ശിവശങ്കർ ആണോ എന്ന് സംശയമുണ്ട്. ഇതേ ലോബി ആണോ അന്നും പ്രവർത്തിച്ചത് എന്ന് സംശയിക്കുന്നു. സ്വന്തം ഓഫിസിലെ ദൂഷിത വലയത്തിലെ ദുർഗന്ധം സൃഷ്ടിക്കുന്ന ഉന്മാദത്തിന്റെ തടവുകാരനായി പിണറായി മാറിയെന്നും മുരളീധരന്‍ ആരോപിച്ചു.

സോളാർ വിഷയത്തിൽ ഏതു അന്വേഷണവും നടത്താമെന്ന് ഉമ്മൻചാണ്ടി പറഞ്ഞതാണ്. നിരവധി ചോദ്യംചെയ്യലുകൾക്ക് വിധേയമായാണ് ഉമ്മൻ‌ചാണ്ടി നിരപരാധിത്വം തെളിയിച്ചത്. ഏതു കേസ് പൊടി തട്ടിയെടുത്താലും യുഡിഎഫിന് പ്രശ്‌നമല്ല. മുഖ്യമന്ത്രി കാലാവധി തികക്കില്ല. ഈ കേസ് മര്യാദക്ക് അന്വേഷിച്ചാൽ വൈകാതെ ഇറങ്ങി പോകേണ്ട അവസ്ഥ വരും. മുഖ്യമന്ത്രിയുടെ ഓഫിസിൽ തന്നെ ഈ സ്ത്രീയെ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ നോക്കാതെ സമരം തുടങ്ങേണ്ടി വരും. കേന്ദ്രമന്ത്രി വി മുരളീധരന് ഒരു കാര്യവും അറിയില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ഒത്തുകളി നടന്നുവെന്ന് കരുതേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News