പോക്സോ കേസ് പ്രതിക്ക് 26 വർഷം കഠിന തടവും 35000 രൂപ പിഴയും

2021 ജനുവരി, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി പെൺകുട്ടിയുടെ കുടുംബ സാഹചര്യം മുതലെടുത്ത് ഇയാൾ പലതവണ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു

Update: 2023-11-08 15:06 GMT
Advertising

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 26 വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും. കടുവാൾ സലിം കോട്ടേഴ്സിൽ താമസിക്കുന്ന വട്ടേക്കാട്ട് വീട്ടിൽ രാജു (53) വിനാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി ദിനേഷ്.എം.പിള്ള കഠിന തടവും പിഴയും വിധിച്ചത്.

2021ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ രാജു തട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 2021 ജനുവരി, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആയി പെൺകുട്ടിയുടെ കുടുംബ സാഹചര്യം മുതലെടുത്ത് ഇയാൾ പലതവണ കുട്ടിയെ പീഡനത്തിന് ഇരയാക്കി. രണ്ടുതവണ കുട്ടിയുടെ വീട്ടിൽ ആരും ഇല്ലാത്തപ്പോഴും, ഒരു തവണ അല്ലപ്രയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയും ആണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പെരുമ്പാവൂർ പൊലീസ് ഇരുവരെയും എറണാകുളത്തുനിന്ന് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് ബോധ്യപ്പെട്ടു.

തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷവും, പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോയതിന് മൂന്നുവർഷവും, ശാരീരികമായി ഉപദ്രവിച്ചതിന് മൂന്നുവർഷവുമാണ് ശിക്ഷ.

ഇൻസ്പെക്ടർമാരായ സി.ജയകുമാർ, ആർ.രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.കെ.മീരാൻ തുടങ്ങിയവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഡ്വ: എ.സിന്ധുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News