കേരള-തമിഴ്നാട് വനമേഖലകളിൽ 2668 വരയാടുകള്‍; റിപ്പോർട്ട് പുറത്തുവിട്ട് വനം വകുപ്പ്

കേരളത്തിലെ ഇരവികുളം നാഷണല്‍ പാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വരയാടുകള്‍ കാണപ്പെടുന്ന സ്ഥലം

Update: 2025-08-05 11:22 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരവനന്തപുരം: കേരള-തമിഴ്നാട് വനമേഖലകളിലായി 2025 ഏപ്രില്‍ മാസത്തില്‍ നടത്തിയ വരയാടുകളുടെ സംയുക്ത കണക്കെടുപ്പ് റിപ്പോര്‍ട്ട് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രന് കൈമാറി പ്രകാശനം ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം ആകെ 2668 എണ്ണം വരയാടുകളാണ് ഉള്ളത്. ഇതില്‍ 1365 എണ്ണം കേരളത്തിലും 1303 എണ്ണം തമിഴ്നാട്ടിലുമാണ്.

കേരളത്തിലെ ഇരവികുളം നാഷണല്‍ പാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വരയാടുകള്‍ കാണപ്പെടുന്ന സ്ഥലം. ഇവിടെ 2024-ലെ കണക്കില്‍ 827 എണ്ണം വരയാടുകള്‍ ആയിരുന്നത് ഇത്തവണ 841 ആയി വര്‍ധിച്ചു. കേരളത്തിലെ വരയാടുകളുടെ ഭൂരിഭാഗവും മൂന്നാര്‍ ലാന്‍ഡ്‌സ്‌കേപ്പിലാണ് കാണപ്പെടുന്നത്. തമിഴ്നാട്ടില്‍ മുക്കൂര്‍ത്തി നാഷണല്‍ പാര്‍ക്കിലും കേരളത്തോട് ചേര്‍ന്നു കിടക്കുന്ന ഗ്രാസ്ഹില്‍സ് നാഷണല്‍ പാര്‍ക്കിലുമാണ് കൂടുതലായി വരയാടുകളെ കണ്ടെത്തിയിട്ടുള്ളത്.

Advertising
Advertising

കേരളത്തില്‍ 89, തമിഴ്നാട്ടില്‍ 182 ഇടങ്ങളാണ് കണക്കെടുപ്പിനായി തിരഞ്ഞെടുത്തത്. വരയാടുകളുടെ ആവാസവ്യവസ്ഥയുള്ള എല്ലാ പ്രദേശങ്ങളിലും നാലുദിവസം തുടര്‍ച്ചയായി ശാസ്ത്രീയ രീതികള്‍ബൗണ്ടഡ് കൗണ്ട്, ഡബിള്‍ ഒബ്‌സര്‍വര്‍ എന്നീ രീതികള്‍ ഉപയോഗിച്ച് കണക്കെടുപ്പ് നടത്തി തിരുവനന്തപുരം മുതല്‍ വയനാട്‌വരെ വരയാടുകള്‍ കാണപ്പെടുന്ന 19 വനം ഡിവിഷനുകളെയാണ് കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വരയാടുകളുടെ എണ്ണല്‍ മാത്രമല്ല, ഇവയുടെ ഭൂമിശാസ്ത്രപരമായ വിന്യാസവും അവ നേരിടുന്ന പരിസ്ഥിതിക വെല്ലുവിളികള്‍ മനസ്സിലാക്കുകയും ക്യാമറ ട്രാപ്പ് ഉപയോഗിച്ച് കൂടുതല്‍ കൃത്യതയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക എന്നതും കണക്കെടുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളില്‍പ്പെടും. ഇത് വഴി വരയാടുകളുടെ സാന്നിധ്യം ഇല്ലാതായ ആവാസവ്യവസ്ഥകളെ തിരിച്ചറിയാനും ആവശ്യമെങ്കില്‍ പുനഃസ്ഥാപിക്കാനും സഹായകമാകും.

റിപ്പോർട്ട് പ്രകാശന ചടങ്ങില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് പി പി, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹരികൃഷ്ണന്‍ കെ വി, ഇരവികുളം അസിസ്റ്റന്റ് വാര്‍ഡന്‍ നിതിന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.

വരയാടുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് തോട്ടം മേഖലയുടെ ആവിര്‍ഭാവമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ഭൂവിനിയോഗ രീതികള്‍, ആവാസവ്യവസ്ഥകളുടെ ശോഷണവും വരയാടുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സംരക്ഷിത വനമേഖലയല്ലാത്ത ആവാസവ്യവസ്ഥകളുടെ സംരക്ഷണം ശക്തിപ്പെടുത്തണം, അധിനിവേശ സസ്യങ്ങള്‍ നീക്കംചെയ്യണം, നിയന്ത്രിത തീ ഇടല്‍ നടത്തി പുല്‍മേടുകള്‍ സംരക്ഷിക്കണം, ആവാസവ്യവസ്ഥകള്‍ പുനഃസ്ഥാപിക്കാന്‍ ശാസ്ത്രീയ പദ്ധതികള്‍ രൂപപ്പെടുത്തണം, ഭാവി ഗവേഷണങ്ങളില്‍ ജനിതക പഠനവും റേഡിയോ ടെലിമെട്രിയും ഉള്‍പ്പെടുത്തണം തുടങ്ങിയ ശിപാര്‍ശകളും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.

പശ്ചിമഘട്ടത്തിന്റെ പ്രതീകമായ Nilgiritragus hylocrius എന്ന ശാസ്ത്രീയനാമമുള്ള വംശനാശഭീഷണി നേരിടുന്ന നീലഗിരി താര്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന മൗണ്ടന്‍ അംഗുലേറ്റ് സസ്തനിയാണ്. ഇതിനെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു വരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News