ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തിൽ 351 പ്രതികൾ

ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റും ബ്ലോക് പഞ്ചായത്തംഗവുമായ മഹറൂഫാണ് ഒന്നാം പ്രതി

Update: 2025-10-22 12:55 GMT

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തിൽ  351പേർക്കെതിരെ കേസെടുത്ത് പൊലീസ്. കൊലപാതകശ്രമം, കലാപമുണ്ടാക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ഡിവൈഎഫ്‌ഐ നേതാവാണ് ഒന്നാം പ്രതി. ഇന്നലെയുണ്ടായ ആക്രമണം ചില ആളുകളുടെ അജണ്ടകളുടെ ഭാഗമാണെന്ന് ഫ്രഷ് കട്ട് അധികൃതർ ആരോപിച്ചു. സംഘർഷത്തിൽ സമരക്കാർ പൊലീസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കയറിയ പ്രതിഷേധക്കാർ അക്രമം നടത്തുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഫാക്ടറി ആക്രമിക്കുന്നതും അത് തടയുന്ന പൊലീസുകാരെ വളഞ്ഞിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Advertising
Advertising

ഇന്നലെ നടന്ന അക്രമത്തിൽ രണ്ട് കേസാണ് പൊലീസെടുത്ത്. സംംഘർഷവും പൊലീസിനെ മർദിച്ചകേസിലും 321 പ്രതികളാണ് ഉള്ളത്. ഫാക്ടറിയിൽ തീയിട്ട കേസിൽ 30 പേരാണ് പ്രതികൾ. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റും ബ്ലോക് പഞ്ചായത്തംഗവുമായ മഹറൂഫാണ് ഒന്നാം പ്രതി. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സമരസമിതി നേതാക്കളും പ്രതിപട്ടികയിലുണ്ട്.തീവെപ്പിൽ 5 കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായെന്നാണ് കണക്ക്. സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി പോലീസിനെ പ്രതിരോധത്തിലാക്കുകയാണ് അക്രമികൾ ചെയ്തതെന്നും ഫ്രഷ് കട്ട് ഉടമകൾ പറഞ്ഞു.

സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ് പി കെ.ഇ.ബൈജു പരിക്കേറ്റ് ചികിത്സയിലായതിനാൽ അന്വേഷണ ചുമതലയുള്ള വായനാട് റൂറൽ എസ് പി പ്രദേശം സന്ദർശിച്ചു. മേഖലയിൽ കനത്ത പൊലീസ് നിരീക്ഷണം തുടരുകയാണ്. ഇന്നലെ നടന്ന സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്.പി ഉൾപ്പെടെ 16 പോലീസുകാർക്കും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരത്തിൽ പങ്കെടുത്ത നിരവധിപേർക്കും പരിക്കേറ്റിരുന്നു.അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വർഷമായി നടക്കുന്ന സമരമാണ് ഇന്നലെ അക്രമാസക്തമായത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News