Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സ്കൂൾ ബസിനുള്ളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും. 16കാരനെ പൂജപ്പുര ജുവനൈൽ ഹോമിലേക്ക് മാറ്റാനാണ് സാധ്യത. വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഒൻപതാം ക്ലാസുകാരനെ കുത്തുകയായിരുന്നു എന്നാണ് വിദ്യാർഥിയുടെ മൊഴി. ഇന്നലെ വൈകിട്ടാണ് സ്വകാര്യ സ്കൂളിലെ ബസിനുള്ളിൽ തലസ്ഥാനത്തെ നടുക്കിയ ആക്രമണം ഉണ്ടായത്. കുട്ടികൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്ലസ് വൺ വിദ്യാർഥി ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന ചെറിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
പരിക്കേറ്റ കുട്ടിയെ പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് കുട്ടിയുടെ ജീവന് ഭീഷണിയാവുന്നതല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.