Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo| MediaOne
കൊച്ചി: ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ വിചാരണക്കോടതികൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. എറണാകുളം പാമ്പാക്കുടയിൽ ഭാര്യയ്ക്കും നാല് മക്കൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയുടെ അപ്പീലിലാണ് ഹൈക്കോടതിയുടെ നിർദേശം.
അതിജീവിതക്കും മക്കൾക്കും സർക്കാർ രണ്ട് മാസത്തിനകം മൂന്ന് ലക്ഷം രൂപ വീതം നൽകണമെന്നും ഉത്തരവിട്ടു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റവർക്ക് മതിയായ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
പ്രതിക്ക് വിചാരണാ കോടതി വിധിച്ചത് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷയായിരുന്നു. ഇത് കോടതി ശരിവെച്ചു. എന്നാൽ പിഴത്തുക മതിയായതല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് വിക്റ്റിം കോമ്പൻസെഷൻ സ്കീം പ്രകാരം ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപ ലഭിക്കാൻ അർഹതയുണ്ടെന്ന് സുപ്രിംകോടതിയുടെ മുൻ ഉത്തരവ് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, കെവി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2019 ജനുവരി 17ന് ആണ് ഉറങ്ങിക്കിടന്ന ഭാര്യക്കും മക്കൾക്കും നേരെ പ്രതി ജനൽ വഴി ആസിഡ് ഒഴിച്ച് ആക്രമണം നടത്തിയത്. ആറ് വയസ്സുള്ള ഒരു കുഞ്ഞ് മരണപ്പെടുകയും യുവതിക്കും മറ്റു മൂന്ന് കുഞ്ഞുങ്ങൾക്കും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.