'കോമഡിയില്ലാത്ത എന്നിൽനിന്ന് കോമഡി ഊറ്റിയെടുത്തു, പ്രേക്ഷകരുമായി ബന്ധപ്പെടുത്തി'; സിദ്ദിഖിനെ ഓർത്ത് നടൻ ജനാർദ്ദനൻ
'പൊന്നപ്പനല്ലടാ നീ തങ്കപ്പനാടാ' എന്ന പ്രസിദ്ധ ഡയലോഗ് തനിക്ക് തെറ്റുപറ്റിയപ്പോൾ സിദ്ദിഖ് കണ്ടെത്തിയതാണെന്നും നടൻ ജനാർദ്ദനൻ ഓർമിച്ചു
അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടൻ ജനാർദ്ദനൻ. തന്നെ പ്രേക്ഷേകരുമായി ബന്ധപ്പെടുത്തിയ സംവിധായകനാണ് സിദ്ദിഖെന്നും കാബൂളി വാലയിലൂടെയാണ് തങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. അതിന് ശേഷം തന്നെ വെച്ചല്ലാതെ സിദ്ദിഖ് ഓപ്പണിംഗ് ഷോട്ടെടുത്തിട്ടില്ലെന്നും അദ്ദേഹം ഓർമിച്ചു. ജനാർദ്ദനനെ വെച്ച് ഓപ്പണിംഗ് ഷോട്ടെടുത്താൽ അത് വിജയകരമാകുമെന്ന് എല്ലാവരോടും പറയുമായിരുന്നുവെന്നും അദ്ദേഹം ഓർത്തു.
നമുക്ക് കോമഡി ഉണ്ടായിരുന്നില്ലെങ്കിലും നമ്മളിൽ നിന്ന് അത് ഊറ്റിയെടുത്ത് കൊണ്ടു വരാൻ കഴിയുന്ന കപ്പാസിറ്റിയുള്ള സംവിധായകനായിരുന്നു സിദ്ദിഖുമായുള്ള എല്ലാ പടങ്ങളും സ്‌കോർ ചെയ്തുവെന്നും ജനങ്ങൾ സ്വീകരിച്ചുവെന്നും പറഞ്ഞു. തന്നെ കോമഡിയനാക്കിയയാളാണ് സിദ്ദിഖെന്നും പറഞ്ഞു. ആശുപത്രിയിൽ അഡ്മിറ്റായത് മുതൽ വിവരങ്ങൾ അന്വേഷിക്കുമായിരുന്നുവെന്നും തനിക്ക് വലത് കൈ നഷ്ടപ്പെട്ടത് പോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 'പൊന്നപ്പനല്ലടാ നീ തങ്കപ്പനാടാ' എന്ന പ്രസിദ്ധ ഡയലോഗ് തനിക്ക് തെറ്റുപറ്റിയപ്പോൾ സിദ്ദിഖ് കണ്ടെത്തിയതാണെന്നും നടൻ ഓർമിച്ചു.
Actor Janardhanan remembers late director Siddique