നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമെന്ന് കേരളം

മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് സത്യവാങ്മൂലം നൽകിയിരുന്നു

Update: 2023-02-16 07:32 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമെന്ന് കേരളം. വിചാരണ നീട്ടികൊണ്ട് പോകാനാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനം അറിയിച്ചു. കേരളം സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു.

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് സത്യവാങ്മൂലം നൽകിയിരുന്നു. വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നത്. സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിർപ്പ് അറിയിച്ചിരുന്നു.

Advertising
Advertising

കാവ്യ മാധവന്റെ അച്ഛൻ മാധവനെയും അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടി കൊണ്ടുപോകാൻ ആണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചത്.

വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണ്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതും ആയി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെട്ടത്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണ് പൊലീസുംഅതിജീവിതയും പ്രോസിക്യൂഷനും നടന്നുനതെന്നും ദിലീപ് ആരോപിക്കുന്നു. ദിലീപിന്റെ വാദങ്ങൾ വെള്ളിയാഴ്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

അതേ സമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി അറിയിച്ചു. പൾസർ സുനിയുടെ ജാമ്യാപേക്ഷയിലാണ് വിചാരണ കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് വിചാരണ കോടതി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News