നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതൽ സമയം വേണം, ക്രൈം ബ്രാഞ്ചിന്‍റെ ഹ‍രജി ഇന്ന് ഹൈക്കോടതിയില്‍

തുടരന്വേഷണ റിപോര്‍ട്ട് ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിക്കില്ല

Update: 2022-07-15 01:43 GMT
Editor : ijas
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹ‍രജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനുളള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹരജി പരിഗണിക്കുന്നത്. തുടരന്വേഷണ റിപോര്‍ട്ട് ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിക്കില്ല. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ‍ഡി.ജി.പി ആ‍ർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ 2021 ജൂലായ് 19ന് മാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഇത് ഹാഷ് വാല്യൂ മാറ്റത്തിൽ കൂടുതൽ അന്വേഷണം വേണം. അല്ലെങ്കിൽ വിചാരണയിൽ പ്രതിഭാഗത്തിന് പ്രതിരോധിക്കാൻ ഇത് അവസരമാകും. കൂടുതൽ വിവരങ്ങൾക്കായി റിപ്പോർട്ട് നൽകിയ ഫോറൻസിക് വിദഗ്ധന്‍റെ മൊഴിയെടുക്കേണ്ടതുണ്ട്. ദിലീപിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന ഗുരുതരമായ ആരോപണം മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ ഉന്നയിച്ചതിനെക്കുറിച്ചും അന്വേഷിക്കണം. ദിലീപ് ജയിലിൽ കഴിഞ്ഞ സമയത്ത് ശ്രീലേഖ ജയിൽ ഡി.ജി.പിയായിരുന്നു. ആ നിലക്ക് ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹരജിയിൽ പറയുന്നു. ഹൈക്കോടതി നിര്‍ദേശിച്ച തുടരന്വേഷണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ കാര്യം അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിക്കുകയാകും ചെയ്യുക.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News