'എംബിബിഎസിന് സീറ്റ് നല്‍കിയത് അബദ്ധത്തില്‍'; മഞ്ചേരി മെഡി. കോളേജിൽ സീറ്റ് ലഭിച്ച വിദ്യാർഥിക്ക് അഡ്മിഷൻ നൽകുന്നില്ലന്ന് പരാതി
കോഴിക്കോട് മാന്തോട്ടം സ്വദേശി ലബീബിനാണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥ മൂലം ഭാവി തന്നെ ചോദ്യചിഹ്നമായി നിൽക്കുന്നത്
മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിൽ എംബിബിഎസിന് സീറ്റ് ലഭിച്ച വിദ്യാർഥിക്ക് അഡ്മിഷൻ നൽകുന്നില്ലന്ന് പരാതി. സൈറ്റിൽ നൽകിയപ്പോൾ അബദ്ധവശാൽ ഒരു സീറ്റ് അധികമായി നൽകിയതാണെന്നും തെറ്റുപറ്റിയതാണെന്നുമാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. ഇതോടെ വിദ്യാർഥിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കോഴിക്കോട് മാന്തോട്ടം സ്വദേശി ലബീബിനാണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥ മൂലം ഭാവി തന്നെ ചോദ്യചിഹ്നമായി നിൽക്കുന്നത്. നീറ്റിൽ നല്ല മാർക്ക് ലഭിക്കുകയും മഞ്ചേരിയിൽ തന്നെ അഡ്മിഷൻ ലഭിക്കുകയും ചെയ്തതോടെ ഏറെ സന്തോഷത്തിലായിരുന്നു ലബീബും കുടുംബവും. അഡ്മിഷൻ നേടാനായി മെഡിക്കൽ കോളേജിൽ എത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിയുന്നത്.
പതിനാലാം തീയതിയതിയാണ് അലോട്ട്മെന്റ് വന്നത്. എന്നാൽ പതിനെട്ടാം തീയതി അഡ്മിഷൻ ആയി കോളേജിൽ എത്തിയപ്പോഴാണ് കോളേജ് അധികൃതർ തെറ്റു പറ്റിയതാണെന്ന് വിവരം അറിയിക്കുന്നതെന്ന് ലബീബ് പറയുന്നു.
മറ്റു പല കോളേജുകളും ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത കോളേജ് എന്ന നിലയിലാണ് മഞ്ചേരി മെഡിക്കൽ കോളേജ് തന്നെ തെരഞ്ഞെടുത്തത്.. എന്നാൽ കോളേജിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച ലബീബിന്റെ ഭാവി തന്നെ അവതാളത്തിൽ ആക്കുന്നതാണ്. സംഭവത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ലബീബും കുടുംബവും.
അതേസമയം, ഓൾ ഇന്ത്യ കോട്ടയിലെ ഒരു സീറ്റ് അധികമായി അബദ്ധവശാൽ സൈറ്റിൽ നൽകിയതാണെന്നും അത് കോളേജിന്റെ ഭാഗത്തുനിന്ന് വന്ന തെറ്റാണെന്നും ആ സീറ്റ് റിസർവ്ഡ് സീറ്റ് ആയതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇക്കാര്യം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.