എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെതിരെ പതിനൊന്ന് ജില്ലാ കമ്മിറ്റികള്‍

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെതിരെ ജില്ലാ കമ്മിറ്റികൾ. നവാസിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് ജില്ലാ കമ്മിറ്റികൾ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി.

Update: 2021-08-18 04:30 GMT
Editor : rishad | By : Web Desk
Advertising

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ജില്ലാ കമ്മിറ്റികൾ. നവാസിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് ജില്ലാ കമ്മിറ്റികൾ മുസ്‌ലിം ലീഗ്‌ സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. തൃശൂര്‍, ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള ജില്ലാ കമ്മിറ്റികളാണ് കത്തയച്ചത്.

ഹരിത കമ്മിറ്റിയെ മരവിപ്പിച്ചും സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനോട് വിശദീകരണം ചോദിച്ചുകൊണ്ടുമുള്ള നടപടിയാണ് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരടക്കം ഇതിനെതിരെ പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു. ഹരിത നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയ പി.കെ നവാസിനെതിരെ നടപടിയെടുക്കണമെന്നാണ് ജില്ലാകമ്മിറ്റികൾ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കരുത്, പരാതിയെ ന്യായീകരിക്കരുത്. നടപടി വേണമെന്ന് തന്നെയാണ് സംസ്ഥാന നേതൃത്വത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ പാർട്ടിക്കും പാണക്കാട് തങ്ങന്മാർക്കും അപമാനമുണ്ടാക്കുന്ന ഒരു വാചകവും നോട്ടവും തന്നിൽ നിന്നുണ്ടായിട്ടില്ലെന്നാണ് നവാസ് പറയുന്നത്. എംഎസ്എഫ് മൂർക്കനാട് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദങ്ങളോടുള്ള നവാസിന്റെ മറുപടി. തെറ്റ് പറ്റിയാൽ തെറ്റ് പറ്റിയെന്നു അംഗീകരിക്കും. അതാണ് മഹത്തരം. തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. ആരുടെയെങ്കിലും സഞ്ചി പിടിച്ചാൽ മാത്രമേ പാർട്ടിയിൽ സ്ഥാനമുള്ളൂവെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നാണ് നിലപാട്. എംഎസ്എഫുകാർ ഫേസ്ബുക്കിലെ ഫാൻസ് അസോസിയേഷൻ ആകരുത്- അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാന കമ്മറ്റി മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹരിത സംസ്ഥാന ഭാരവാഹികള്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലപാട് വ്യക്തമാക്കി ഹരിത നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയും ലീഗ് തീരുമാനത്തിനെതിരെ രംഗത്തുവരും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News