പിഎം ശ്രീ പദ്ധതി: വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് സിപിഐ വിദ്യാർഥി- യുവജന സംഘടനകളുടെ പ്രതിഷേധ മാർ‌ച്ച്

30 വെള്ളിക്കാശിന് വിദ്യാഭ്യാസ മേഖലയെ സർക്കാർ തീറെഴുതി നൽകിയെന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം.

Update: 2025-10-25 13:13 GMT

Photo| MediaOne

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെതിരെ തിരുവനന്തപുരത്ത് സിപിഐ വിദ്യാർഥി- യുവജന സംഘടനകളുടെ പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് എഐഎസ്എഫും എഐവൈഎഫും സംയുക്ത മാർച്ച് നടത്തി.

സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോവാൻ തയാറാവാതെ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടരുകയാണ്.

30 വെള്ളിക്കാശിന് വിദ്യാഭ്യാസ മേഖലയെ സർക്കാർ തീറെഴുതി നൽകിയെന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. ഇന്നലെ വിവിധ ജില്ലകളിൽ ഇരു സംഘടനകളുടെയും പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്

Advertising
Advertising

പുത്തൻ ദേശീയ വിദ്യാഭ്യാസനയം വഴി പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇരുന്ന് വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെങ്കിൽ കേരളത്തിന്റെ തെരുവോരങ്ങളിൽ വി. ശിവൻകുട്ടിയെ നേരിടുന്ന തരത്തിലുള്ള പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്ന് സംഘടനാ നേതാക്കൾ വ്യക്തമാക്കി.

സിപിഐയുടെ എതിർപ്പ് അവഗണിച്ചും പാർട്ടിയുടെ മന്ത്രിമാരെ പോലും അറിയിക്കാതെയും സർക്കാർ പിഎം ശ്രീയിൽ ഒപ്പുവച്ചതിലുള്ള അതൃപ്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയും പരസ്യമായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഐയുടെ വിദ്യാർഥി- യുവജന സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

16ാം തിയതി ഒപ്പുവച്ച കാര്യം 22ന് ചേർന്ന മന്ത്രിസഭായോഗത്തിൽ അറിയിക്കാതിരുന്നതും സിപിഐയുടെ എതിർപ്പ് ശക്തമാകാൻ കാരണമായി. പദ്ധതി പിൻവലിക്കുംവരെ ശക്തമായ സമരവുമായി മുന്നോട്ടുപോവാനാണ് ഇരു സംഘടനകളുടേയും തീരുമാനം. ഇതിനിടെ സെക്രട്ടേറിയറ്റിലേക്ക് കെഎസ്‌യു പ്രവർത്തകരും മാർച്ച് നടത്തുകയാണ്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News