കോവിഡ് കാലത്തെ സേവനത്തിന് പ്രതിഫലം ലഭിക്കാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍

ആരോഗ്യ വകുപ്പും നഗരസഭയും കൈമലര്‍ത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍

Update: 2023-02-13 02:41 GMT
Advertising

തിരുവനന്തപുരം: കോവിഡ് കാലത്തെ സേവനത്തിന് പ്രതിഫലം ലഭിക്കാതെ വലയുകയാണ് തിരുവനന്തപുരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ആരോഗ്യ വകുപ്പും നഗരസഭയും കൈമലര്‍ത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവര്‍. രണ്ട് ലക്ഷത്തോളം രൂപയാണ് ഇവർക്ക് ലഭിക്കാനുള്ളത്.

കോവിഡ് കാലത്ത് സര്‍ക്കാര്‍ ആംബുലന്‍സുകള്‍ പോരാതെ വന്നപ്പോള്‍ സ്വകാര്യ ആംബുലന്‍സുകളെയാണ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയത്. ഇതില്‍ സന്നദ്ധ സംഘടനകളുടെയും സ്വകാര്യ വ്യക്തികളുടെയും ആംബുലന്‍സുകളുണ്ടായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഹെല്‍പ് ഡസ്ക് രൂപീകരിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനം. 24 മണിക്കൂറും സേവനം നടത്തിയിരുന്ന ആംബുലൻസുകൾക്ക് പക്ഷേ നാളിതുവരെ ചെയ്ത ജോലിക്ക് കൂലി കിട്ടിയില്ല.

തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഈ കാലയളവിൽ സേവനം നടത്തിയ വകയിൽ 1,85, 660 രൂപയാണ് സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സിന് ലഭിക്കാനുള്ളത്. ആംബുലൻസ് ഡ്രൈവർമാർ നഗരസഭയെ സമീപിച്ചപ്പോൾ കൈമലർത്തി. നഗരസഭ ഇങ്ങനെ ഒരു സേവനം ആവശ്യപ്പെട്ടിട്ടില്ലെന്നും ആരാണോ സർവീസ് നടത്താൻ നിർദേശിച്ചത് കൂലി അവരോട് ചോദിക്കണമെന്നുമാണ് നഗരസഭ രേഖാമൂലം അറിയിച്ചത്. ഇതിനുപിന്നാലെ കലക്ടറേറ്റിലും ഡി.എം.ഒ ഓഫീസിലും കയറിയിറങ്ങിയെങ്കിലും കൂലി മാത്രം ഇതുവരെ കിട്ടിയില്ല. സർക്കാർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News