എറണാകുളത്തെ കോൺഗ്രസ് എംഎൽഎക്ക് ഏഴ് ലക്ഷം രൂപ കൈമാറി; അനന്തുകൃഷ്ണന്റെ മൊഴി പുറത്ത്
സിഎൻ രാമചന്ദ്രൻ നായരും ആനന്ദകുമാറും രാജിവെച്ച കാര്യം അറിഞ്ഞിട്ടില്ലെന്ന് പരാതിക്കാർ
എറണാകുളം: എറണാകുളത്തെ കോൺഗ്രസ് എംഎൽഎക്ക് ഏഴ് ലക്ഷം രൂപ കൈമാറിയെന്ന് ഓഫർ തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണന്റെ മൊഴി. ഇടുക്കിയിലെ ഒരു സിപിഎം നേതാവിന് തങ്കമണി സഹകരണ ബാങ്ക് വഴിയും പണം നൽകി. അനന്തു കൃഷ്ണനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. അനന്തുവിനെ ഇനി കൂടുതൽ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടില്ല.
അതേസമയം, ഓഫർ തട്ടിപ്പിൽ തന്നെ പ്രതി ചേർത്തതിന് പിന്നിൽ മുനമ്പം കമ്മീഷനാണോയെന്ന ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരുടെ സംശയം തള്ളി പരാതിക്കാർ രംഗത്ത് വന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും എൻജിഒ കോൺഫെഡറേഷന്റെ എല്ലാ യോഗങ്ങളിലും സിഎൻ രാമചന്ദ്രൻ നായർ പങ്കെടുത്തിരുന്നു. സിഎൻ രാമചന്ദ്രൻ നായരും ആനന്ദകുമാറും രാജിവെച്ച കാര്യം അറിഞ്ഞിട്ടില്ലെന്നും പരാതിക്കാർ പറയുന്നു.
ഓഫർ തട്ടിപ്പ് കേസിൽ പ്രതി അനന്തുക്യഷ്ണനെ പരിചയമില്ലെന്ന ബിജപി സംസ്ഥാന വൈസ് പ്രസിഡന്റ്ജെ പ്രമീളാദേവിയുടെ വാദം പൊളിക്കുന്ന രേഖകൾ ഇന്ന് പുറത്ത് വന്നിരുന്നു. അനന്തുകൃഷ്ണനുമായി ചേർന്ന് പ്രമീള ദേവി കമ്പനി രൂപീകരിച്ചതിന്‍റെ രേഖകളാണ് പുറത്ത് വന്നത്.. ഗുഡ് ലിവിംഗ് പ്രോട്ടോക്കോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഒരുമിച്ച് തുടങ്ങിയത്. 2021 മാര്‍ച്ച് 10 വരെ പ്രമീളാദേവി കമ്പനിയുടെ ഡയറക്ടറായിരുന്നു. പ്രമീളാദേവീ രാജിവെച്ച ദിവസം മകള്‍ പ്രമീള ലക്ഷ്മിയെ പകരം ഡയറക്ടറാക്കി. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമാക്കിയായിരുന്നു കമ്പനിയുടെ രൂപീകരണം.