ആന്റണി കരിയിലിൻറെ രാജി ശരിവെച്ചു: ആൻഡ്രൂസ് താഴത്ത് എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ

സഭയിലെ വിമത നീക്കത്തെ തുടർന്നാണ് ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ നീക്കിയത്

Update: 2022-07-30 12:41 GMT

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററായി ആൻഡ്രൂസ് താഴത്തിനെ വത്തിക്കാൻ നിയമിച്ചു. ബിഷപ്പ് ആൻ്റണി കരിയിലിൻ്റെ രാജി അംഗീകരിച്ചുകൊണ്ടാണ് നിയമനം. സഭാകാര്യാലയമായ മൗണ്ട് സെന്‍റ് തോമസിലും എറണാകുളം- അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും രാജി പ്രഖ്യാപനം നടന്നു. സഭയിലെ വിമത നീക്കത്തെ തുടർന്നാണ് എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്‌തോലിക് വികാരി ആന്റണി കരിയിലിനെ വത്തിക്കാന്‍ നീക്കിയത്.

കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദിനാൾ വിരുദ്ധ പക്ഷത്തിനൊപ്പം നിന്നതാണ് ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിയിലേക്ക് നയിച്ചത്. ഇന്ത്യൻ സമയം വൈകീട്ട് 3.30 ഓടെയാണ് മാർപാപ്പ രാജി അംഗീകരിച്ചെന്ന പ്രഖ്യാപനം വത്തിക്കാൻ നടത്തിയത്.

Advertising
Advertising

തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പിന്‍റെ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം- അങ്കമാലി അതിരൂപതയില്‍ അപ്പൊസ്തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിര്‍വഹിക്കുക. വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി അതിരൂപതയില്‍ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ആവശ്യമായ സാഹചര്യങ്ങളില്‍ നിശ്ചിത കാലഘട്ടത്തിലേക്ക് ഒഴിവു നല്‍കുന്നതിനെക്കുറിച്ചും ആൻഡ്രൂസ് താഴത്തിന്റെ നിയമനപത്രത്തില്‍ വത്തിക്കാൻ വ്യക്തമാക്കുന്നുവെന്നതിനാൽ നിലവിലെ തർക്കം തുടരാൻ തന്നെയാണ് സാധ്യത.

കർദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പലതവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാനേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്നത് അതിരൂപതയിലെ വൈദിക സമിതിയേയും പ്രതിസന്ധിയിലാക്കുന്നു. ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച വത്തിക്കാന്റെ തീരുമാനത്തോട് പരസ്യമായി പ്രതിഷേധിക്കാതെ, നിസഹരണം തുടരാനാണ് കർദിനാൾ വിരുദ്ധ പക്ഷത്തിന്റെ തീരുമാനം. 

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News