അരിയിൽ ഷുക്കൂർ വധം: പ്രതികളെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും

പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു

Update: 2024-10-18 01:51 GMT

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കിയാക്കും. പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്നും, ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും സിബിഐ കോടതി നിർദേശിച്ചിരുന്നു.

കേസിലെ ഗൂഢാലോചനക്ക് ജയരാജനും രാജേഷിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് എതിരായ കുറ്റപത്രം ഇന്ന് കോടതിയിൽ വായിച്ചുകേൾപ്പിക്കും. കേസിൽ ഇരുവരുടെയും വിടുതൽ ഹരജി നേരത്തെ തള്ളിയിരുന്നു. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്.

Advertising
Advertising

മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിൻറെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. അന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി ജയരാജന്‍.  ജയരാജനും രാജേഷും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകം ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.

വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News