സമരം ശക്തമാക്കാൻ ആശമാർ; പൗരസാഗരം സംഘടിപ്പിക്കും
ആശമാർ നടത്തുന്ന സമരത്തിന്റെ ലക്ഷ്യം വേറെ ആണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വിജൂകൃഷ്ണൻ
തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാപ്രവർത്തകർ നടത്തുന്ന സമരം ശക്തമാക്കുന്നു. ഏപ്രിൽ 12ന് സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൗരസാഗരം സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള ആശമാരും കുടുംബസമേതം പൗരസാഗരത്തിന്റെ ഭാഗമാകും.
21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും കിട്ടിയേ പോകൂ എന്ന പിടിവാശി ഇതുവരെ സമരസംഘടന സ്വീകരിച്ചിട്ടില്ല. ആശമാർക്ക് ആദ്യഘട്ടത്തിൽ ഓണറേറിയമായി നൽകാൻ കഴിയുന്ന തുക എത്രയെന്ന് ഒരു ചർച്ചയിലും സർക്കാർ മുന്നോട്ടു വച്ചിട്ടില്ല എന്നും ആശമാർ പറയുന്നു. അതിനിടെ സമരം 60 ദിവസം പിന്നിടുന്നതോടെ അടുത്തഘട്ട സമരപരിപാടികൾ ഈ മാസം 13ന് ശേഷം പ്രഖ്യാപിക്കുമെന്നും സമര സമിതി അറിയിച്ചു.
അതേസമയം, ആശമാർ നടത്തുന്ന സമരത്തിന്റെ ലക്ഷ്യം വേറെ ആണെന്ന് സിപിഎം പൊളിറ്റ്ബ്യൂ റോ അംഗം വിജൂകൃഷ്ണൻ പറഞ്ഞു. സമരം ഒത്തു തീർപ്പ് ആയാൽ മറ്റൊരു സമരം വരുമെന്നും വിജൂ കൃഷ്ണൻ പറഞ്ഞു. സമരത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ പ്രതികരിച്ചു. സുരേഷ് ഗോപിയെ വീട്ടിൽ പോയി സമരപന്തലിലേക്ക് ക്ഷണിച്ചത് അതിന്റെ ഉദാഹരമാണെന്നും എം.വി ജയരാജൻ പറഞ്ഞു.