അരൂർ - തുറവൂർ റൂട്ടിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് വിലക്ക്

റോഡ് നിർമാണത്തിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേരും

Update: 2024-07-12 17:40 GMT

കൊച്ചി: ഹൈവേ നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗത്ത് കണ്ടെയ്നർ ഉൾപ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങൾ കടത്തി വിടാതിരിക്കാൻ നടപടി കർശനമായി നടപ്പാക്കാൻ മന്ത്രി പി. പ്രസാദിന്റെ നിർദേശപ്രകാരം ചേർത്തല റസ്റ്റ്‌ ഹൌസിൽ ചേർന്ന ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതരുടെയും യോഗത്തിൽ തീരുമാനിച്ചു. നിലവിൽ ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തുറവൂരിൽനിന്ന് ടി.ഡി ഹൈസ്കൂൾ വഴി തിരിഞ്ഞു കുമ്പളങ്ങി വഴി മരട് ജംഗ്ഷനിൽ എത്തുന്ന ക്രമീകരണവും അരൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി മാക്കേകടവ് വഴി തുറവൂർ വരുന്ന ക്രമീകരണവും ഏർപ്പെടുത്തിയിട്ടുള്ളതാണ്.

Advertising
Advertising

കണ്ടെയ്നർ പോലുള്ള വലിയ ഹെവി വാഹനങ്ങൾ തൃശ്ശൂരിൽ നിന്നും വരുന്നത് അങ്കമാലി വഴി പെരുമ്പാവൂരിലൂടെ തിരിച്ചുവിടും. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വലിയ കണ്ടെയ്നറുകൾ കുണ്ടന്നൂർ ജംഗ്ഷനിൽ നിന്ന് തിരിച്ചുവിട്ട് തൃപ്പൂണിത്തുറ വഴി എം.സി റോഡിലേക്ക് കടത്തിവിടും. ഈ ക്രമീകരണം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട ജില്ലാ കലക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നടപടി സ്വീകരിക്കും.

കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അമ്പലപ്പുഴയിൽ വെച്ച് തിരിച്ചുവിട്ട് തിരുവല്ല വഴി കടത്തിവിടും. എന്നാൽ, ഇവിടെ റെയിൽവേ ക്രോസ് പ്രശ്നമുള്ളതിനാൽ ദീർഘദൂര കണ്ടെയ്നർ ഹെവി വാഹനങ്ങൾ ചവറ ടൈറ്റാനിയം ഭാഗത്തുനിന്ന് തിരിച്ച് ശാസ്താംകോട്ട വഴി തിരിച്ചുവിടും. അമ്പലപ്പുഴ, അരൂർ ജംഗ്ഷനുകളിൽ വാഹന ഗതാഗതം വഴി തിരിച്ചുവിടാൻ ഹൈവേ പെട്രോൾ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേരാനും തീരുമാനിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News