'ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പാസ്‌പോർട്ട് നൽകി, വിദേശയാത്രക്ക് വിസ വന്നുവെന്നത് തെറ്റ്'; വിശദീകരണവുമായി യൂണിയന്‍ ബാങ്ക്, നിഷേധിച്ച് പരാതിക്കാരന്‍
വിസയുടെയും വിമാനടിക്കറ്റിന്‍റെയും പകർപ്പും റിയാസ് തെളിവായി കാണിക്കുന്നു
കേഴിക്കോട്: കൊയിലാണ്ടി ജപ്തി വാർത്തയില്‍ വിശദീകരണവുമായി യൂണിയൻ ബാങ്ക്. അഭിഭാഷക കമ്മീഷന്‍ മുഖേന വീട്ടുടമ റിയാസിന് പാസ്പോർട്ട് നൽകിയിരുന്നു. റിയാസ് വിദേശത്തേക്ക് പോകാൻ പദ്ധതി ഇട്ടിരുന്നില്ലെന്നും ബാങ്കിന്‍റെ വിശദീകരണം.യൂണിയൻ ബാങ്ക് മീഡിയവണിന് വക്കീല്‍ നോട്ടീസ് അയച്ചു.
ബാങ്കിന്റെ വാദങ്ങളെ പരാതിക്കാരന്‍ തള്ളി. ജപ്തി ചെയ്ത് സീൽ ചെയ്ത വീട്ടിൽ നിന്നും പാസ്പോർട്ട് എടുത്ത് നൽകാൻ യൂണിയൻ ബാങ്ക് അധികൃതർ തയ്യാറായില്ലെന്നാണ് മീഡിയവണ്‍ സംപ്രേക്ഷണം ചെയ്ത വാർത്തയില്‍ ജപ്തി ചെയ്ത വീടിന്റെ ഉമട റിയാസിന്റെ പറഞ്ഞത്. ഇതിന് അടിസ്ഥാനമില്ലെന്ന് മീഡിയവണിന് അയച്ച നോട്ടീസിൽ യൂണിയൻ ബാങ്ക് പറയുന്നു. ജൂൺ 18 ന് കോടതി നിയോഗിച്ച കമ്മീഷണര്‍ മുഖേന പാസ്പോർട്ട് എടുത്ത് നൽകിയെന്നാണ് ബാങ്കിന്റ വാദം.
ഇത് അപ്പാടെ തള്ളുകയാണ് റിയാസ്. പാസ്പോര്‍ട്ട് കൈയിലുണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ പരാതി നല്‍കുമോയെന്നും റിയാസ് ചോദിക്കുന്നു. വിദേശത്ത് പോകാനുള്ള മെഡിക്കല്‍ പരിശോധന കഴിഞ്ഞതിന് പിന്നാലെ വീട്ടില്‍ കൊണ്ടുവെച്ചതാണെന്നും അദ്ദേഹം പറയുന്നു. റിയാസിന് വിദേശയാത്രക്ക് വിസ വന്നുവെന്നത് തെറ്റാണെന്നാണും ബാങ്ക് പറയുന്നത്. എന്നാല്‍ വിസയുടെയും വിമാനടിക്കറ്റിന്‍റെയും പകർപ്പ് കാണിച്ച് ആ ആരോപണത്തെയും റിയാസ് നിഷേധിച്ചു. മുന്നറിയിപ്പില്ലാതെയാണ് ജപ്തി നടപടികൾ ഉണ്ടായതെന്ന റിയാസിൻ്റെ വാദത്തെയും ബാങ്ക് തള്ളുന്നുണ്ട്. അതേസമയം, ഖത്തർ യാത്ര മുടങ്ങിയതോടെ വരുമാനമാർഗം ഇല്ലാതായതായി റിയാസ് പരാതിപ്പെടുന്നു.