Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ കാസർകേഡ് ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പോക്സോ കേസിൽ പ്രതിയായതിനെ തുടർന്നാണ് വി.കെ സൈനുദ്ദീനെതിരെ നടപടി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് സൈനുദ്ദീൻ. സംഭവത്തിൽ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. 18 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിദ്യാഭ്യാസവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ, ആർപിഎഫ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാവ് എന്നിവരുൾപ്പടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 16-കാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 13 പേർ പേരും പ്രതിപ്പട്ടികയിലുണ്ട്. പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അഞ്ചുപേർ ജില്ലയ്ക്ക് പുറത്തായതിനാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കേസ് കൈമാറി. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. രണ്ടുവർഷത്തോളമാണ് കുട്ടി പീഡനത്തിന് ഇരയായാണ്. കാസർകോട് ജില്ലയിലും പുറത്തുമായാണ് പ്രതികൾ ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.