Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് 20 വർഷം കഠിനതടവ്. വി.കെ. നിഷാദ്, ടി.സി.വി നന്ദകുമാർ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് അഡിഷണൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്. കൊലപാക ശ്രമം ബോംബേറ് അടക്കമുള്ള കുറ്റങ്ങളിലാണ് ശിക്ഷ. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് വി.കെ നിഷാദ്. 2012ൽ പൊലീസിന് നേരെ ബോംബ് എറിഞ്ഞ കേസിലാണ് ശിക്ഷ. നിലവിൽ പയ്യന്നൂർ മുൻസപാലിറ്റി കൗൺസിലറും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് വി.കെ. നിഷാദ്.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പയ്യന്നൂർ പൊലീസിന് നേരെ ബോംബെറിഞ്ഞു എന്നാണ് കേസ്. നാല് പ്രതികളിൽ ഒന്നും രണ്ടും പ്രതികളാണ് നിഷാദും നന്ദകുമാറും. 20 വർഷം തടവിന് പുറമെ രണ്ട് പേരും രണ്ടര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. ബോംബ് കൈവശം വെച്ചതിന് അഞ്ച് വർഷം, കൊലപാതക ശ്രമത്തിന് അഞ്ച് വർഷം, ബോംബ് എറിഞ്ഞതിന് 10 വർഷം എന്നിങ്ങനെ മൊത്തം 20 വർഷമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിൽ 10 വർഷം മാത്രം ശിക്ഷ അനുഭവിച്ചാൽ മതി.
ഒന്നാം പ്രതിയായ വി.കെ നിഷാദിന് പയ്യന്നുർ നഗരസഭയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ സാങ്കേതികമായി വിലക്കിലെങ്കിലും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അയോഗ്യത കല്പിക്കപ്പെടും. അതുകൊണ്ട് തന്നെ നിഷാദിനെ സ്ഥാനാർഥിയായി മത്സരിപ്പിക്കുമോ എന്നതിൽ അനിശ്ചിതത്വമുണ്ട്. ഒരാൾക്ക് മൂന്ന് മാസത്തിൽ കൂടുതൽ ശിക്ഷ വിധിച്ചാൽ തെരഞ്ഞെടുക്കപ്പെടുന്നത് അയോഗ്യത കൽപ്പിക്കാനുള്ള നിയമം പഞ്ചായത്ത് രാജ് ആക്റ്റിലുണ്ട്.