ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മന്ത്രി വി ശിവൻകുട്ടി

'ഈ വർഷത്തെ ബോണസ് പോയിന്റുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല'

Update: 2022-06-30 10:17 GMT

തിരുവനന്തപുരം:  പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ ബോണസ് പോയിന്റുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലിൽ 16 കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. ആവാസ്തവ പ്രചാരണങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.

Advertising
Advertising

ഇന്നലെ കണ്ണൂരിൽ നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മരിച്ചിരുന്നു. ഏച്ചൂർ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി  പി.പി. ഷാജി (50), മകൻ കെ.വി. ജ്യോതിരാദിത്യൻ (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പന്നിയോട്ട് കരിയിൽ പൊതുകുളത്തിലാണ് സംഭവം. പരിശീലനത്തിനിടെ മുങ്ങിപ്പോയ മകനെ ഷാജി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോയെന്നാണ് പൊലീസ് നിഗമനം. കുളക്കരയിൽ ചെരിപ്പും വാഹനവും കണ്ടതിനെ തുടർന്ന് സംശയംതോന്നി പരിസരവാസി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ഉന്നത വിദ്യാഭ്യാസത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി ഇവർ പരിശീലനം നടത്തിയതെന്നാണ് വിവരം. പ്ലസ് വൺ പ്രവേശനത്തിന് നീന്തലിലെ ബോണസ് പോയന്റിനായി കുറച്ചുദിവസങ്ങളായി ജ്യോതിരാദിത്യൻ പരിശീലനം നടത്താറുണ്ടായിരുന്നും എന്നാൽ ഇന്നലെ പരിശീലകൻ വരാതിരുന്നത് മൂലം പിതാവ് മകനെയും കൊണ്ട് കുളത്തിലിറങ്ങുകയായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News