സിബിഐയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്, ബാർ കോഴക്കേസ് കുത്തിപ്പൊക്കുന്നത് ആർഎസ്എസ് അജണ്ട: എം.വി ഗോവിന്ദൻ

ആർഎസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജൻസി മാത്രമാണ് സിബിഐ എന്നും ഗോവിന്ദൻ ആരോപിച്ചു

Update: 2023-05-01 09:43 GMT

എം.വി ഗോവിന്ദൻ 

Advertising

തിരുവനന്തപുരം: ബാർ കോഴക്കേസ് പണ്ടേ അവസാനിച്ചതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേസ് ഇപ്പോൾ കുത്തിപ്പൊക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്നും ഗോവിന്ദൻ പറഞ്ഞു. സിബിഐ കൂട്ടിലടച്ച തത്തയാണ്.സിബിഐ യെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. അവർ പറയുന്നതിനനുസരിച്ച് തുള്ളുന്ന ഏജൻസി മാത്രമാണ് സിബിഐയെന്നും ഗോവിന്ദൻ ആരോപിച്ചു.

'സിബിഐ എന്ന് പറയുന്നത് കേന്ദ്രസർക്കാരിന്റെ ഏജൻസിയാണ്. അതിനെ നിയന്ത്രിക്കുന്നത് ആർഎസ്എസാണ്. അപ്പോൾപ്പിന്നെ അവർ എന്തൊക്കെ പറയുമെന്നതിനെക്കുറിച്ച് അൽപം ധാരണയുണ്ടായാൽ മതി. കൂട്ടിലിട്ട തത്ത എന്നെല്ലാം ഇതിനെക്കുറിച്ച് വെറുതെ പറഞ്ഞതല്ലല്ലോ. അതാണ് അതിന്റെ ശരിയായ അർഥം. ആർഎസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജൻസിയായിട്ടാണ് ഇത് പ്രവർത്തിക്കുന്നത് എന്നാണ് ആളുകൾ വിശ്വസിക്കുന്നത്.' – ഗോവിന്ദൻ പറഞ്ഞു.

അതേസമയം, ബാർ കോഴക്കേസ് അന്വേഷിക്കാൻ സിബിഐ തയ്യറായെന്നതിനെ സ്വാഗതം ചെയ്ത് ബാറുടമ ബിജു രമേശ്. എന്താണ് യാഥാർഥ്യമെന്നത് ജനം അറിയട്ടെയെന്നും ബിജു രമേശ് പറഞ്ഞു.വിജിലൻസ് അന്വേഷണം പ്രഹസനമായിരുന്നു. ശക്തരായ ഉദ്യോഗസ്ഥരെ പലരേയും മാറ്റി. കൂട്ടിലടച്ച തത്തയാണെങ്കിലും സത്യം പുറത്തുവരികയാണെങ്കിൽ എന്തിന് ഭയക്കണം. ആ കേസിന് ശേഷം ബജറ്റ് കച്ചവടം നടന്നിട്ടില്ലെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു.''സിബിഐ അന്വേഷിക്കട്ടെ.യാഥാർത്ഥ്യം എല്ലാവരും അറിയണം.ആരെയും ബലിയാടാക്കാനൊന്നും താൽപര്യം ഇല്ല. മരണം വരെ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കും. കൂടെ നിന്ന പല ബാർ ഉടമകളും പിന്നീട് പിന്മാറി. വിജിലൻസ് ആണ് ഇപ്പോൾ കൂട്ടിലടച്ച തത്ത. ബാർകോഴ കേസ് സെറ്റിലായത് കേരള കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായി. കേസ് നടക്കുമ്പോൾ മാണി ഇടത് മുന്നണിയിൽ പോകും എന്നത് തങ്ങൾക്ക് അറിയില്ലായിരുന്നു''. ബിജു രമേശ് പറഞ്ഞു

ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ സുപ്രിം കോടതിയെ അറിയിച്ചു. പി.എൽ ജേക്കബ് എന്നയാൾ നൽകിയ ഹരജിയിൽ സി.ബി.ഐ കൊച്ചി യൂനിറ്റിലെ എസ്.പിയായ എ.ഷിയാസ് ആണ് നിലപാടറിയിച്ചത്. രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സി.ബി.ഐയുടെ സത്യവാങ്മൂലം. കെ.എം മാണിക്കെതിരായ അന്വേഷണം നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ പറയുന്നു.2014ൽ ബിജു രമേശ് നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹരജി നൽകിയിരുന്നത്. കെ.എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്നാണ് ആരോപണമെന്നും സി.ബി.ഐ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - അലി കൂട്ടായി

contributor

Similar News