ചീരാലിലെ കടുവ ആക്രമണം: വിവിധ ഉറപ്പുകളുമായി സർക്കാർ; രാപകൽ സമരത്തിന് താത്കാലിക വിരാമം

തമിഴ്നാട്, കർണാടക, വനംവകുപ്പിന്റെ സഹായത്തോടെ കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് സർക്കാർ അറിയിച്ചു.

Update: 2022-10-26 09:46 GMT
Advertising

മാനന്തവാടി: വയനാട് ചീരാലിലെ കടുവാഭീതി പരിഹരിക്കണമെന്നവാശ്യപ്പെട്ടുള്ള രാപകൽ സമരം താത്കാലികമായി അവസാനിപ്പിച്ചു. മുഖ്യമന്ത്രിയും വനം മന്ത്രിയുമായി നടന്ന ചർച്ചയിൽ ലഭിച്ച ഉറപ്പിൻമേലാണ് സമരസമിതി പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വനം മന്ത്രിയും സി.സി.എഫും കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങൾ സന്ദർശിക്കും.

വയനാട്ടിൽ കൂടുതൽ ആർ.ആർ ടീമുകളെ നിയമിക്കും. തമിഴ്നാട്, കർണാടക, വനംവകുപ്പിന്റെ സഹായത്തോടെ കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും സർക്കാർ അറിയിച്ചു. കടുവ കൊന്ന വളർത്തുമൃഗങ്ങൾക്കുള്ള ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

മുൻകാലകളിലെ നഷ്ടപരിഹാര തുകകളും അടിയന്തരമായി വിതരണം ചെയ്യും. വന്യമൃഗ പ്രതിരോധ നടപടികൾ ഊർജിതമാക്കുമെന്നും ചർച്ചയിൽ സർക്കാർ ഉറപ്പുനൽകി. ചർച്ചയിൽ ആക്ഷൻ കമ്മിറ്റി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.

ചീരാലിൽ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് തൊട്ടുമുന്നിൽ ഇന്നലെ രാവിലെ 10 മുതലാണ് സമരം തുടങ്ങിയത്. ഒരു മാസമായി ജനവാസ കേന്ദ്രത്തിൽ ഭീതി വിതയ്ക്കുന്ന കടുവയെ പിടികൂടാനാകാതായതോടെയാണ് പ്രദേശത്ത് ജനങ്ങൾ രാപ്പകൽ സമരം പ്രഖ്യാപിച്ചത്. ചീരാലിൽ ഇതുവരെ 14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ ഒമ്പത് പശുക്കളെ കൊന്നു.

കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടും മയക്കുവെടി വിദഗ്ധ സംഘടമടക്കമുള്ളവർ പെട്രോളിങ് നടത്തിയിട്ടും കടുവയുടെ ആക്രമണം തുടർക്കഥയായതോടെയാണ് വനംവകുപ്പിനെതിരെ ജനരോഷം ശക്തമായത്. കുങ്കിയാനകളെ എത്തിച്ചും ലൈവ് ക്യാമറകൾ സ്ഥാപിച്ചും വനംവകുപ്പ് കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല.

ഒരു മാസമാസത്തിനിടെ പലതവണ റോഡ് ഉപരോധിച്ചും ഹർത്താൽ നടത്തിയും ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയും പ്രതിഷേധിച്ച ജനങ്ങൾ, രാപ്പകൽ സമരവും ഫലം കാണാത്തപക്ഷം, സമരത്തിന്റെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചർച്ചയ്ക്കു വിളിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News