'ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിക്കുകയും തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണം' മുഖ്യമന്ത്രി

ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ നേഴ്സുമാർ മലയാളം സംസാരിക്കരുതെന്ന സർക്കുലര്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേഴ്സുമാര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

Update: 2021-06-06 16:25 GMT

ഡൽഹിയിലെ മലയാളി നേഴ്സുമാര്‍ക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ നേഴ്സുമാർ മലയാളം സംസാരിക്കരുതെന്ന സർക്കുലര്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേഴ്സുമാര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്‍റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്കൃത സമൂഹത്തിനും ‌യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരിക്കരുതെന്ന സർക്കുലർ ഇന്നലെ വൈകിട്ടാണ് ആക്ടിങ് നഴ്‌സിങ് സൂപ്രണ്ട് ഇറക്കിയത്. ആശയ വിനിമയത്തിന് ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ഉപയോഗിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ അധികൃതര്‍ സർക്കുലർ പിൻവലിക്കുകയായിരുന്നു. ആരാണ് സർക്കുലർ പാസ്സാക്കിയതെന്നത് ഉൾപ്പടെയുടെ കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട്‌ നൽകാൻ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ ആവശ്യപ്പെട്ടിരുന്നു.

Advertising
Advertising

മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. പിണറായി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നമ്മുടെ സംസ്കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത  ഈ ഉത്തരവ് വൈകിയാണെങ്കിലും പിന്‍വലിച്ചത് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്....

Posted by Pinarayi Vijayan on Sunday, June 6, 2021



മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്കൃത സമൂഹത്തിനും ‌യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികൾ.

നമ്മുടെ സംസ്കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുന്നു. ജി ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡെല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങൾ.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News