'ഇന്ധനസെസ് 62 ലക്ഷം പേർക്ക് പെൻഷൻ നൽകാൻ'; നികുതി വർധനവ് ന്യായീകരിച്ച് മുഖ്യമന്ത്രി

ഇന്ധന വില നിർണയ അധികാരം കുത്തക കമ്പനികൾക്ക് നൽകിയത് കോൺഗ്രസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി

Update: 2023-02-09 14:13 GMT
Advertising

തിരുവനന്തപുരം: ഇന്ധനത്തിനടക്കമുള്ള നികുതി വർധനവ് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 62 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നത് ചെറിയ കാര്യമാല്ലെന്നും നല്ലൊരു കാര്യത്തിന് വേണ്ടിയാണ് സെസ് ഏർപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ക്ഷേമ പെൻഷൻ അടക്കമുള്ളവ സംസ്ഥാനത്തിന്റെ പരിധിയിൽ കൊണ്ടുവന്ന കേന്ദ്രം എന്തിനാണ് അതിന് മുടക്കം നിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നികുതി വർധനവല്ലാതെ കേരള സർക്കാറിന്റെ മുമ്പിൽ വേറെ വഴിയില്ലെന്നും പറഞ്ഞു.

ഇന്ധന വില നിർണയ അധികാരം കുത്തക കമ്പനികൾക്ക് നൽകിയത് കോൺഗ്രസും ബിജെപിയുമാണെന്നും അവർ തന്നെയാണ് ഇപ്പോൾ സമരുവുമായി വരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപി വിചിത്ര സമരവുമായി വരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിമാർ ധൂർത്ത് നടത്തുന്നുവെന്ന പ്രചരണത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിസഭാംഗങ്ങൾക്കും മറ്റുമുള്ള ചെലവ് O.0087% മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം 75% 60 ആക്കി കുറച്ചുവെന്നും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകരം ലഭിക്കേണ്ട 1600 കോടി രൂപയുടെ ഗ്രാൻഡ് കേന്ദ്രം നൽകിയില്ലെന്നും പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രാന്റുകൾ നൽകുന്നതിൽ ധാരാളം നിബന്ധനകൾ ഏർപ്പെടുത്തിയെന്നും കേരളത്തിനുള്ള കേന്ദ്രത്തിന്റെ നികുതി വിഹിതം കുറഞ്ഞുവെന്നും വ്യക്തമാക്കി. 21-22 ൽ 17820രൂപയും 22-23 ൽ 17784 കോടിയുമാണ് നികുതി വിഹിതമായി ലഭിച്ചതെന്ന് അറിയിച്ചു.

പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതാണ് ബിജെപി സമീപനമെന്നും കിഫ്ബി അപ്രസക്തമായെന്ന ആരോപണം അസംബന്ധമാണെന്നും വിമർശിച്ചു. കിഫ്ബിയോട് ഇത്രയും അസഹിഷ്ണുത എന്തിനാണെന്നും മലപ്പൊടിക്കാരന്റെ സ്വപ്നം എന്ന് പറഞ്ഞ കിഫ്ബി പദ്ധതികളുടെ ഗുണം സ്വന്തം അക്കൗണ്ടിൽ ഉൾപ്പെടുത്തിയില്ലേയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഹൈവേക്ക് എടുക്കുന്ന കടം കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നില്ലെന്നും കേന്ദ്ര നയത്താൽ വരിഞ്ഞ് മുറുക്കപ്പെട്ട സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു.

Chief Minister Pinarayi Vijayan justified the tax increase

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News