തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ടു ചേക്കേറിയ നടിയെന്ന് മുഖ്യമന്ത്രി

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെ.പി.എ.സി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്

Update: 2022-02-23 06:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

കെ.പി.എ.സി. ലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി സാമൂഹിക -രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ പ്രമുഖർ. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയപാടവം കൊണ്ട് ചേക്കേറിയ നായികയാണ് കെ.പി.എ.സി ലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അസാധാരണ അഭിനയപാടവത്താൽ ഓരോ കഥാപാത്രത്തേയും അനുപമമാക്കിയെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആദരാഞ്ജലികൾ അർപ്പിച്ചത്.

മുഖ്യമന്ത്രിയുടെ കുറിപ്പ്

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെ.പി.എ.സി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം.

സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായെന്ന് നടൻ മമ്മൂട്ടി. ഒരുപാട് വർഷത്തെ പരിചയവും ബന്ധവും കെ.പി.എ.സി ലളിതയുമായുണ്ടെന്ന് മോഹൻലാലും അനുസ്മരിച്ചു. അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നത്. അഭിനയത്തിലും ലളിതചേച്ചി വഴികാട്ടിയായിരുന്നുവെന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. അമ്മയെയാണ് നഷ്ടമായതെന്ന് മഞ്ജു പിള്ളയും പറഞ്ഞു. സാമൂഹിക -രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ പ്രമുഖരാണ് കെ.പി.എ.സി ലളിതയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News