'ആശുപത്രിയില്‍ പോയാല്‍ അവർ കീറിമുറിക്കും, രാവിലെയും വൈകിട്ടും വെയില്‍ കൊണ്ടാമതി'; കോഴിക്കോട് യുവതി കാന്‍സര്‍ മൂര്‍ഛിച്ച് മരിച്ചതിന് പിന്നില്‍ അക്യുപങ്ചര്‍ ചികിത്സയെന്ന് പരാതി

വേദന മൂർഛിക്കുന്നത് രോഗം മാറുന്നതിന്റെ സൂചനയെന്ന് അക്യുപങ്ചർ ചികിത്സകർ പറയുന്നതിന്‍റെ ഓഡിയോ സന്ദേശവും പുറത്ത്

Update: 2025-08-28 08:01 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: കാന്‍സര്‍ മൂര്‍ഛിച്ച് യുവതി മരിക്കാനിടയായതിന്റെ പിന്നില്‍ അക്യുപങ്ചര്‍ ചികിത്സയാണെന്ന് കുടുംബം. കുറ്റ്യാടി സ്വദേശി ഹാജറയുടെ കുടുംബമാണ് അക്യുപങ്ചർ ചികിത്സകർക്കെതിരെ പൊലീസില്‍ പരാതി നല്കിയത്.ഹാജറയും അക്യുപങ്ചർ ചികിത്സകരും തമ്മിലെ സംഭാഷണവും പുറത്ത് വന്നു. വേദന മൂർഛിക്കുന്നത് രോഗം മാറുന്നതിന്റെ സൂചനയെന്ന് അക്യുപങ്ചർ ചികിത്സകർ ഓഡിയോയില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ പോയാല്‍ അവർ കീറിമുറിക്കുമെന്നും അക്യുപങ്ചറിലൂടെ കാന്‍സർ ഭേദമാകുമെന്നും ചികിത്സകര്‍ ഉപദേശം നല്‍കുന്നുണ്ട്.

ചികിത്സ ഫലിക്കുമെന്ന് തോന്നുന്നില്ലെന്നും സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ഹാജറ പറയുന്നുണ്ട്.എന്നാല്‍ അത് നിങ്ങളുടെ തോന്നലാണെന്നും ചികിത്സ ചെയ്തിട്ട് വേദന വരുന്നുണ്ടെങ്കില്‍ അത് സുഖപ്പെടാനല്ലേയെന്നും അക്യുപങ്ചർ ചികിത്സക ഹാജറോട് പറഞ്ഞു. പനിക്കുന്നത് ശരീരത്തിന്റെ കേടുപോകാനാണെന്നും കല്ലിപ്പ് പുറത്തു വന്ന് അത് എങ്ങനെയെങ്കിലും പോകുമെന്നും തല്ക്കാലം രാവിലെയും വൈകിട്ടും മാറില്‍ 10 മിനിട്ട് വെയില് കൊള്ളണമെന്നും ഇവര്‍ രോഗിക്ക് ഉപദേശം നല്‍കി. നീരുവന്നോ,പനിച്ചോ, മെന്‍സസിലൂടെയോ അത് പുറത്തുപോകുമെന്നുമാണ് അക്യുപങ്ചർ ചികിത്സക പറയുന്നത്.

Advertising
Advertising

കുറ്റ്യായിലും എരഞ്ഞിപ്പാലത്തെയും അക്യുപങ്ചർ കേന്ദ്രത്തിലാണ് ഹാജറ ചികിത്സ തേടിയത്. രോഗം ഗുരുതരാവസ്ഥയിലായതോടെയാണ് ബന്ധുക്കള്‍ അറിയുന്നത്. കോഴിക്കോടും ബംഗളൂരുവിലുമായി ചികിത്സ തേടിയെങ്കിലും രോഗി മരണപ്പെടുകയായിരുന്നു.  ഹാജറ മരിച്ചതിന് ശേഷം വാട്ട്സാപ്പ് പരിശോധിച്ചപ്പോഴാണ് കുടുംബം അക്യുപങ്ചർ ചികിത്സകരുമായി നടത്തിയ ചാറ്റുകള്‍ കണ്ടത്. അക്യുപങ്ചർ ചികിത്സകർക്കെതിരെ കുറ്റ്യാടി പൊലീസിലും ആരോഗ്യവകുപ്പിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Full View

 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News