ചിന്നക്കനാലിൽ അരിക്കൊമ്പൻ ഫാൻസിനെ നാട്ടുകാർ തടഞ്ഞതായി പരാതി

ആരെയും തടഞ്ഞിട്ടില്ലെന്നും കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്

Update: 2023-07-10 01:39 GMT
Advertising

ഇടുക്കി: ചിന്നക്കനാലിലെത്തിയ അരിക്കൊമ്പൻ ഫാൻസിനെ നാട്ടുകാർ തടഞ്ഞതായി പരാതി. അനിമൽസ് ആന്റ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി ( ANEC ) എന്ന സംഘടനയിലെ പ്രവർത്തകരാണ് പൊലീസിൽ പരാതി നൽകിയത്. ദേവികുളത്ത് സംഘടിപ്പിച്ച സമര പരിപാടികളുടെ ഭാഗമായാണ് സംഘം ചിന്നക്കനാലിലെത്തിയത്.

അരിക്കൊമ്പനോട് ചെയ്തത് അനീതിയാണെന്നാരോപിച്ച് ഈ മാസം 18 ന് ദേവികുളത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് സ്ത്രീകളടക്കമുള്ള സംഘം സ്ഥലത്ത് സന്ദർശനം നടത്തിയത്. അരിക്കൊമ്പൻ വിഹരിച്ചിരുന്ന ചിന്നക്കനാലിലെത്തി ഊരുമൂപ്പൻമാരെ കാണുകയായിരുന്നു ലക്ഷ്യം. 301 കോളനി സന്ദർശിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ തടഞ്ഞുവെന്നാണ് പരാതി. ഇതോടെ സംഘടനാ പ്രവർത്തകർ മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകി.

എന്നാൽ ആരെയും തടഞ്ഞിട്ടില്ലെന്നും കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി മാറ്റിയതിന് പിന്നാലെ ആനയെ അതിന്റെ ആവാസ വ്യവസ്ഥയിൽ തുറന്ന് വിടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.

ഒരു മാസം നീണ്ട പരിശ്രമത്തിനൊടുവിൽ കേരളം അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് തുറന്നുവിട്ടിരുന്നത്. എന്നാൽ അവിടെ പൊരുത്തപ്പെടാനാകാതെ വന്നതോടെ കേരള- തമിഴ്‌നാട് വനാതിർത്തികളിലൂടെ സഞ്ചരിക്കുകയായിരുന്നു അരിക്കൊമ്പൻ. തുടർന്ന് തമിഴ്‌നാട്ടിലിറങ്ങിയ അരിക്കൊമ്പനെ അധികൃതർ മയക്കുവെടി വെച്ച് പിടികൂടി തേനി ജില്ലയിലെ വെള്ളിമലയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Full View

Complaint that locals stopped Arikomban fans in Chinnakanal, Idukki

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News