സ്വര്‍ണത്തിന് വന്‍ വീഴ്ച; മൂന്ന് തവണ വിലയിടിഞ്ഞു, ഇന്ന് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

ആഗോളവിപണിയിലെ വന്‍ ഇടിവിനെ തുടര്‍ന്നാണ് കേരളത്തിലും സ്വർണവില കുത്തനെ ഇടിഞ്ഞത്

Update: 2026-03-19 13:06 GMT

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മൂന്നാംതവണയും സ്വര്‍ണവില കുറഞ്ഞു. രാവിലെ പവന് 2040 രൂപയും ഉച്ചക്ക് ശേഷം 2000 രൂപയും കുറഞ്ഞതിന് പിന്നാലെ വൈകീട്ട് വീണ്ടും 1200 രൂപ കുറയുകയായിരുന്നു. ഇതോടെ, ആകെ 5240 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. പവന് 1,10,200 രൂപയും ഗ്രാമിന് 13,775 രൂപയുമാണ് പുതിയ വില.

ആഗോളവിപണിയിലെ വന്‍ ഇടിവിനെ തുടര്‍ന്നാണ് വില കുത്തനെ ഇടിഞ്ഞത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് നിലനിര്‍ത്തിയതും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നതുമാണ് ഇന്നത്തെ വന്‍ ഇടിവിന് കാരണമായത്. ആഗോള വിപണിയില്‍ സ്വര്‍ണം നിലവില്‍ 6.55 ശതമാനം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 4570 ഡോളര്‍ എന്ന നിലയിലാണുള്ളത്. വെള്ളി 13 ശതമാനത്തിലേറെ ഇടിഞ്ഞ് 67 ഡോളറിലെത്തി.

യുദ്ധ സാഹചര്യങ്ങളില്‍ ഓഹരിവിപണികള്‍ ഇടിയുമ്പോള്‍ സ്വര്‍ണം കരുത്ത് നേടുന്നതാണ് പൊതുവേയുള്ള ട്രെന്‍ഡ് എങ്കിലും, പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ അസംസ്‌കൃത എണ്ണവില വന്‍ കുതിപ്പ് നടത്തിയതോടെ സ്വര്‍ണം ഇടിയുകയായിരുന്നു. ബ്രെന്റ് ക്രൂഡ് വില ഇന്ന് ഏഴ് ശതമാനത്തിലേറെ വര്‍ധിച്ച് ബാരലിന് 115 ഡോളര്‍ എന്ന നിലയിലാണ്. ഓഹരിവിപണികളും ഇന്ന് കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News