അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം; പി.എ മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍

അഭിഭാഷകര്‍ക്കും ക്ലര്‍ക്ക്മാര്‍ക്കും ഉള്‍പ്പെടെ പരിക്ക് സംഭവിച്ചത് പോലീസ് ലാത്തിച്ചാര്‍ജിനിടയിലും കയ്യേറ്റത്തിനിടയിലുമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ലാത്തിച്ചാര്‍ജ്ജ് നടന്നില്ലെന്ന പോലീസ് വാദം അവര്‍ക്ക് തെളിയിക്കാനായില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2021-08-12 06:50 GMT
Advertising

ഹൈക്കോടതി മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിച്ച പി.എ മുഹമ്മദ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ വിവിധഘട്ടങ്ങളില്‍ ആയതിനാല്‍ കമ്മീഷന്‍ ശിപാര്‍ശകളില്‍ സര്‍ക്കാര്‍ പ്രത്യേക നിലപാട് സ്വീകരിക്കില്ല.

ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പില്‍ വരുത്തും. ഇതിന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയേയും നിയമവകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തി. കമ്മീഷന്‍ ചൂണ്ടിക്കാണിച്ച് ന്യൂനതകള്‍ പരിഹരിച്ച് 1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ടിന് അനുസൃതമായി പുതിയ ചട്ടം രൂപീകരിക്കാനും തീരുമാനിച്ചു.

2016 ജൂലൈ 20ന് ഹൈക്കോടതിക്ക് മുന്നിലാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. അഭിഭാഷകര്‍ക്കും ക്ലര്‍ക്ക്മാര്‍ക്കും ഉള്‍പ്പെടെ പരിക്ക് സംഭവിച്ചത് പോലീസ് ലാത്തിച്ചാര്‍ജിനിടയിലും കയ്യേറ്റത്തിനിടയിലുമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ലാത്തിച്ചാര്‍ജ്ജ് നടന്നില്ലെന്ന പോലീസ് വാദം അവര്‍ക്ക് തെളിയിക്കാനായില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. പോലീസിനെ അഭിഭാഷകരും മറ്റ് ആളുകളും ആക്രമിച്ചെന്നതിന് തെളിവില്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പോലീസിനെതിരെ പ്രകോപനം ഉണ്ടാക്കി. ഇരുവിഭാഗവും പരസ്പരം ചീത്ത വിളിച്ചത് പ്രകോപനമായി. ജില്ലാ തലത്തിലെ പോലീസ് ഉദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മില്‍ ഏകോപനം ഉണ്ടായിരുന്നില്ല.

പ്രശ്‌നങ്ങള്‍ തടയാന്‍ മുന്‍കൂര്‍ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയില്ല. ഹൈക്കോടതി മീഡിയ റൂമിന് പുറത്ത് നടന്ന സംഭവങ്ങള്‍ പരിശോധിക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News