ദിലീപിനെ പിന്തുണച്ച അടൂര്‍ പ്രകാശിനെ തള്ളി കോണ്‍ഗ്രസ്
അപ്പീല്‍ പോകണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശിന്റെ പരാമർശം തള്ളി കോൺഗ്രസ്. കേസില്‍ സർക്കാർ അപ്പീൽ പോകണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു.കേസിൽ പ്രോസിക്യൂഷ്യൻ പരാജയപ്പെട്ടു.അടൂർ പ്രകാശുമായി സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, നടിയെ അക്രമിച്ച കേസിൽ താൻ അതിജീവിതക്ക് ഒപ്പമെന്ന് ശശി തരൂർ എംപി പറഞ്ഞു.ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്.കോടതിയിലെ ജഡ്ജിയാണ് അവസാന വാക്ക്.യുഡിഎഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂവെന്നും ശശി തരൂർ പറഞ്ഞു.
അടൂർ പ്രകാശിന്റെ പരാമർശം വ്യക്തിപരമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സൻ പറഞ്ഞു.യുഡിഎഫിന്റെ ചെയർമാൻ പ്രതിപക്ഷ നേതാവാണ്.നടിയെ ആക്രമിച്ച കേസിൽ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ടെന്നും എം.എം.ഹസൻ പറഞ്ഞു.
നടിയെ ആക്രമിച്ച് കേസിൽ വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്. വന്നത് അവസാനവിധി അല്ലെന്നും സതീശൻ പറഞ്ഞു. അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തെയും വി.ഡി സതീശൻ വിമർശിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വിൽപന ചരക്കാക്കി മാറ്റിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു.